Sunday, December 12, 2010

ബൂലോകത്തെ പുതിയ കൂട്ടായ്മ..

എല്ലാ നല്ലവരായ ബൂലോക സുഹൃത്തുക്കളെ, അമ്മമാരെ പെങ്ങന്മാരെ,എന്റെ പ്രിയ ആരാധികമാരെ...

നമ്മുടെ പ്രിയങ്കരനായ ബഷീര്‍ വള്ളിക്കുന്നിന്റെ രഹസ്യ കണക്കു പ്രകാരം മലയാള ബൂലോകത്ത് 
ഒരു ലക്ഷത്തി നാല്പത്തി രണ്ടായിരത്തി അറുപത്തി മൂന്നു ബ്ലോഗേഴ്സ് ഉണ്ട്.ഈ പറഞ്ഞ എല്ലാ ബ്ലോഗ്ഗെര്മാരെയും  ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുപ്പിക്കുക  എന്ന കാര്യം വളരെ ബുദ്ധിമുട്ടാണ്.ഈ അവസരത്തില്‍, ബൂലോകത്തെ മലയാളം ബ്ലോഗ്ഗെര്മാരെ എല്ലാവരെയും സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ  സാധ്യതകള്‍ ഉപയോഗിച്ച് ഒരു വലയില്‍ കുരുക്കാന്‍ വേണ്ടി  നമ്മുടെ സഹബ്ലോഗ്ഗറായ ഇംതിയാസ് (ആചാര്യന്‍) ഒരു പുതിയ ഫെയ്സ്ബുക്ക്  ഗ്രൂപ്പിന് തുടക്കം കുറിച്ചിരിക്കുന്നു."മലയാളം ബ്ലോഗേര്‍സ്"എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രൂപ്പില്‍ ചേരുകയും ബൂലോകത്തെ പുതിയ കൂട്ടായ്മയില്‍ പങ്കു ചേരുകയും ചെയ്യണം എന്ന് എന്റെ പേരിലും ഈ കൂട്ടായ്മയില്‍ അംഗങ്ങളായ എല്ലാ സുഹൃത്തുക്കളുടെ പേരിലും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിക്കുന്നു.


NB :ഇപ്പോള്‍ തന്നെ അവിടെ ഗ്രൂപ്പ് ചാറ്റ് വഴി പാരവെപ്പും കുതികാല്‍വെട്ടും തുടങ്ങി കഴിഞ്ഞു..ഇനി പാമ്പുകള്‍ വരുന്നതിനു മുമ്പേ വന്നു ചേരാന്‍ നോക്ക്.

Sunday, November 7, 2010

ഓര്‍മ്മയിലെ ഒരു തീവണ്ടി യാത്ര...

തീവണ്ടിയാത്ര..അതെന്നും എനിക്ക് ഹരമുള്ളതായിരുന്നു.
നാല് വര്ഷം കര്‍ണാടകയിലെ ഭട്കളിലെ എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള നേത്രാവതി എക്സ്പ്രസ്സിലെ തൂങ്ങിപ്പിടിച്ചുള്ള യാത്ര.ഒരു കയ്യില്‍ ബാഗും മറ്റേ കൈ കമ്പിയിലും പിടിച്ചുള്ള ഒറ്റക്കാലില്‍ നിന്നുള്ള ആ യാത്രകള്‍ എങ്ങനെ മറക്കും. പിന്നീട് തിരുവനന്തപുരത്തെ ജോലി സ്ഥലത്തേക്കും  തിരിച്ചുമുള്ള മാവേലി,മലബാര്‍ എക്സ്പ്രേസ്സുകളിലെ ഒരുപാട് യാത്രകള്‍.ആ യാത്രകള്‍ എനിക്കൊരുപാട് പുതിയ സൌഹൃദങ്ങള്‍ നല്‍കി. പുതിയ അനുഭവങ്ങളും.നല്ലതും ചീത്തയുമായ  ഓര്‍മ്മകളും.

ഒരുപാട് മുഖങ്ങള്‍.

CET യില്‍ പഠനത്തിനു വന്നിരുന്നു  സുന്ദരികളിലും സുന്ദരന്മാരിലും ഞാന്‍ കണ്ടത് യുവത്വത്തിന്റെ പ്രസരിപ്പായിരുന്നു.
ശരീരത്തില്‍ അര്‍ബുദത്തിന്റെ അണുക്കള്‍ പേറി റീജിയണല്‍ കാന്‍സര്‍ സെന്റെറിലെ ചികിത്സ തേടാന്‍ പോവുന്നവരും തിരിച്ചു വരുന്നവരും.അവരുടെ മുഖത്ത് ഞാന്‍ എന്നും കണ്ടത് നിരാശയായിരുന്നു..വളരെ ചുരുക്കം പേരില്‍ പ്രതീക്ഷയും.

തിരുവനന്തപുരത്ത് നിന്നും കാസറഗോടിലെക്കുള്ള മാവേലി എക്സ്പ്രസ്സിലെ അന്നത്തെ ആ യാത്ര..അതെന്നും എന്റെ ഓര്‍മ്മയില്‍ ഉണ്ടാവും ..തീര്‍ച്ച...

എന്നത്തേയും പോലെ ട്രെയിനിനു പുറത്ത് ഒട്ടിച്ചു വെച്ചിരിക്കുന്ന യാത്രക്കാരുടെ ലിസ്ടിലായിരുന്നു ആദ്യ നോട്ടം.തൊട്ടടുത്ത സീറ്റില്‍ ആരായിരിക്കുമെന്നൊരു ആകാംക്ഷ...NIMYA   17  F ...
S5 ബോഗിയിലെ എന്റെ സീറ്റും ലക്ഷ്യമാക്കി ഞാന്‍ നടന്നു..
തൊട്ടടുത്തിരിക്കുന്നത്  തലയില്‍ തട്ടമിട്ട ഒരു സുന്ദരി..
"പേര് ?"
"നിമ്യ.".
"എവിടെ പോകുന്നു?"
"കണ്ണൂര്‍".
റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കണ്ട  അതേ നിമ്യ..CET യിലെ വിദ്യാര്‍ഥിനി  ആയിരിക്കും  എന്നാണു ആദ്യം കരുതിയത്.അവള്‍ എന്നോടും പേരും നാടും ജോലിയുമൊക്കെ അന്വേഷിച്ചു.ഞാന്‍ ചോദിച്ചു..
"ഒറ്റയ്ക്കാണോ?"
എതിര്‍വശത്തെ സീറ്റില്‍ ഇരുന്നിരുന്ന ക്ഷീണിച്ച  ഒരാളെ കാണിച്ചു അവള്‍ പറഞ്ഞു.."അച്ഛന്‍"
പിന്നീടു സംസാരം അയാളോടായി..
"ഇവിടെ തിരുവനന്തപുരത്ത്   എന്തിനു വന്നതാ?"
"റീജിയണല്‍ കാന്‍സര്‍ സെന്റെര്‍"
ആ ഉത്തരവും അയാളുടെ മുഖവും എല്ലാം പറയുന്നുണ്ടായിരുന്നു.മുമ്പ് ഞാന്‍ കണ്ട RCC   രോഗികളുടെ  അതേ മുഖ ഭാവം..ഒന്നിനോടും ഒരു താല്പര്യം ഇല്ലാത്ത പ്രകൃതം..അയാള്‍ സീറ്റില്‍ നിന്നും എണീറ്റ്‌ ഡോര്‍ ലക്ഷ്യമാക്കി നടന്നു..
ഞാന്‍ നിമ്യയോടു സംസാരം തുടര്‍ന്നു..
"പഠനം?"
"+2 കഴിഞ്ഞു"
"അച്ഛന്റെ പേര്?"
"കൃഷ്ണന്‍"
കൃഷ്ണന്?‍..ചിലപ്പോള്‍ മിശ്ര വിവാഹമായിരിക്കും..
ഞാന്‍ സംശയം നീക്കാന്‍ വേണ്ടി ചോദ്യം തുടര്‍ന്നു..
"അമ്മ?"
അവള്‍ പറഞ്ഞ പേര് മുസ്ലിം പേരായിരുന്നില്ല...എന്റെ മുഖത്ത് കണ്ട സംശയ ഭാവം മനസ്സിലാക്കിയിട്ടെന്നോണം അവള്‍ പറഞ്ഞു..
"ഞാന്‍ മുസ്ലിമല്ല.."..
"അപ്പോള്‍ ഈ തട്ടം?"
"അത്..ഈ RCC യിലെ രോഗിയായത് കൊണ്ടാ ഇങ്ങനെ"
അത് പറയുമ്പോളും അവളുടെ മുഖത്ത് പ്രത്യാശയുണ്ടായിരുന്നു..എന്തിനെയും നേരിടാനുള്ള നിശ്ചയം..
അപ്പോള്‍ എന്റെ മനസ്സില്‍ ഓടിയ വികാരം .അതെനിക്ക് വിവരിക്കാന്‍ കഴിയില്ല..ഒരു തരം മരവിപ്പ്..ഈ പോസ്റ്റ്‌ എഴുതുമ്പോളും എനിക്ക അതേ മരവിപ്പ് തന്നെ..
ഞാനും മെല്ലെ എന്റെ സീറ്റില്‍ നിന്നും എണീറ്റ്‌..അവളുടെ അച്ഛനോട് പോയി കാര്യങ്ങള്‍ അന്വേഷിച്ചു..
"നിമ്യക്ക് രക്താര്‍ബുദം..ഇഞ്ചെക്ഷന്‍  എടുക്കാന്‍  വന്നതാ.."
"സീരിയസ്സാണോ?"
"പ്രശ്നമില്ല..ശെരിയാവും.."
അത് പറയുമ്പോളും അയാള്‍ക്ക്‌ അതേ വിഷാദ ഭാവമായിരുന്നു..ഒരച്ഛന്റെ ആകുലത..

പിന്നീടുള്ള ഓരോ ട്രെയിന്‍ യാത്രകളിലും ഞാന്‍ നിമ്യയുടെ ആ ചിരിക്കുന്ന മുഖം തിരഞ്ഞു..


ഇന്നലെ മത്രാ കോര്‍ണിഷിലെ  ഇളം കാറ്റ് കൊണ്ട് നടക്കുമ്പോള്‍ മനസ്സ് വീണ്ടും നിമ്യയിലെക്ക് ഓടി.

നിമ്യ കൃഷ്ണന്‍....അവള്‍ ഇന്നെവിടെയായിരിക്കും..കാന്‍സറിനെ  അവള്‍ ചിരിച്ചു തോല്‍പ്പിച്ചു കാണും..തീര്‍ച്ച..

Saturday, October 30, 2010

ഹിജാബ് അണിഞ്ഞ മെമ്പര്‍മാര്‍

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ ഉദ്ദേഷിച്ചപ്പോള്‍ എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് മുസ്ലിം  ലീഗ്   എന്ന പാര്‍ട്ടിയുടെ  നിലപാടായിരുന്നു  .അവര്‍  എങ്ങനെ ഈ നിയമത്തെ അതിജീവിക്കും എന്നത് ഒരു ചര്‍ച്ചാ വിഷയം തന്നെയായിരുന്നു.മുസ്ലിം ലീഗിന് വനിതാ ലീഗ് എന്ന പേരില്‍ ഒരു ഉപ സംഘടന ഉണ്ട് എങ്കിലും കേരള രാഷ്ട്രീയ  മണ്ഡലത്തില്‍  വലുതായൊന്നും ചെയ്യാന്‍ അവര്‍ക്കുണ്ടായിരുന്നില്ല.പുരുഷ കേന്ദ്രീകൃതമായ ലീഗ്  നേതൃ  നിരയില്‍ അവര്‍ക്ക് എടുത്തു കാണിക്കാന്‍ ഒരു വനിതാ നേതാവ് ഇത് വരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കേരള മുസ്ലിം സ്ത്രീകളുടെ 'അവകാശങ്ങള്‍' നേടിയെടുക്കാന്‍ എന്ന പേരില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിഭാഗം ആയിരുന്നു .ഈ അടുത്ത കാലത്തായി എന്‍ ഡി എഫിന്റെ വനിതാ വിഭാഗവും മുഖ്യധാരയില്‍ മുസ്ലിം സ്ത്രീകളെ  സങ്കടിപ്പിക്കുന്നതില്‍ മുന്നിട്ടു നിന്നിരുന്നു.മുസ്ലിം സ്ത്രീകള്‍ മുഖ്യ ധാരയില്‍ വരുന്നതിനെ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി അധികം പ്രോല്സാഹിപ്പിച്ചിട്ടില്ല.അതിനു കാരണം മതപരമായ വിലക്ക് തന്നെയായിരുന്നു.
പക്ഷെ 50 % സംവരണ നിയമം  പ്രാബല്യത്തില്‍  വരുത്തിയപ്പോള്‍  മുസ്ലിം ലീഗിന് ഹിജാബണിഞ്ഞ സ്ത്രീകളെ സ്ഥാനാര്‍ഥികള്‍ ആക്കാതെ  വേറെ വഴിയൊന്നും  ഇല്ലായിരുന്നു.എങ്കിലും അവര്‍ ചില  നിര്‍ദേശങ്ങള്‍ വനിതാ സ്ഥാനാര്തികള്‍ക്കായി വെച്ചു.ആറു മണിക്ക് ശേഷം വനിതാ മെമ്പര്‍മാര്‍ പുറത്തിറങ്ങരുത് എന്നത് അതില്‍ പ്രധാനമായിരുന്നു.സ്ത്രീകള്‍ ആദ്യം സേവിക്കേണ്ടത് സ്വന്തം ഭര്‍ത്താവിനെയും കുട്ടികളെയുമാണ് പിന്നെ മതി ജനങ്ങളെ സേവിക്കല്‍ എന്നതായിരുന്നു ലീഗിന്റെ നിലപാട്..അതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു.

ഇന്നിപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളുടെ എണ്ണം എടുത്താല്‍ ഹിജാബണിഞ്ഞ സ്ത്രീകളുടെ ഒരു നീണ്ട നിര തന്നെ കാണാം.ആയിഷയും,ഫാത്തിമയും നഫീസയുമൊക്കെ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മെമ്പര്‍മാരായി കാണാം.   മുസ്ലിം സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്നതിന്റെ ഒരു വലിയ സൂചന തന്നെയാണിത്.ഏറ്റവും കൂടുതല്‍ മുസ്ലിം സ്ത്രീകളെ രംഗത്തിരക്കിയതും വിജയിപ്പിചെടുത്തതും മുസ്ലിം ലീഗ് ആണ് എന്നത് സന്തോഷകരം തന്നെ.33 % വനിതാ സംവരണം പ്രാബല്യത്തില്‍  വരുന്ന സ്ഥിതിക്ക് ഇനി മുസ്ലിം ലീഗിന് നിയമസഭാ തിരഞ്ഞെടുപ്പിലെക്കും ചിലപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെക്കും ഹിജാബണിഞ്ഞ സ്ത്രീകളുടെ ആവശ്യം കാണും..യു സി രാമന്‍ ലീഗ് സ്ഥാനാര്‍ഥിയായി  മത്സരിച്ചു വിജയിച്ചത് പോലെ ഇനി വനിതാ സംവരണ വാര്‍ഡില്‍ ലക്ഷ്മിയും ശാരദയും ഒക്കെ കോണി അടയാളത്തില്‍ മത്സരിക്കേണ്ട അവസ്ഥ വരുമോ എന്ന് കണ്ടറിയണം.ആ അവസ്ഥ വരാതിരിക്കണമെങ്കില്‍ പുരുഷ കേന്ദ്രീകൃതമായ ലീഗ് നേതൃ  നിരയില്‍ ഒരു മാറ്റം വന്നെ തീരൂ.


അധികാരത്തിന്‍റെ ബലമുണ്ടെങ്കില്‍ സ്ത്രീകള്‍ സ്വന്തം സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് കഴിഞ്ഞകാല ചരിത്രങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. സംവരണ ബില്ലിന്‍റെ ബലത്തില്‍ കഴിവുറ്റ, രാഷ്ട്രസേവനത്തിന് പ്രതിജ്ഞാബദ്ധരായ എത്ര വനിതാനേതാക്കള്‍ വരും നാളുകളില്‍ ഉയര്‍ന്നുവരുമെന്ന് കാത്തിരുന്നു കാണേണ്ടതുതന്നെയാണ്.

കൂടുതല്‍  വായനയ്ക്ക് :

പെണ്ണേ നിനക്കിത്രമാത്രം മതിയോ ???

വാല്‍:

ഒരു സുഹൃത്ത്‌ വഴി എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയ ഒരു മെയിലിലെ ഉള്ളടക്കം..

ഇതൊക്കെ ഉണ്ടായെ പറ്റൂ, കാരണം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നബി(സ) പറഞ്ഞിട്ടുണ്ട് "സ്ത്രീകളില്‍ നിന്ന് ലജ്ജ ഉയര്‍ത്തപ്പെടുന്നത് അവസാന നാളിന്റെ ലക്ഷണമാകുന്നു.." അന്യ പുരുഷന്റെ മുഖത്തേക്ക് നോക്കാന്‍ പോലും നാണിച്ചിരുന്ന മുസ് ലിം സ്ത്രീ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് എവിടെയാണെന്ന് നൊക്കുക! മുസ്ലിം സഹോദരിമാരെ നരകത്തിലേക്ക് നയ്യിക്കുകയാണ് ഇവര്‍ .അള്ളാഹു നമ്മുടെ ഉമ്മമാരെയും സഹോദരിമാരെയും കാത്തുരക്ഷിക്കട്ടെ...ആമീന്‍,.."..ഇതും ശരിയല്ലേ ?


Sunday, October 10, 2010

ഫീമന്റെ "ഫ".....


വ്യാഴാഴ്ച രാത്രി വീകെന്റിന്റെ   മൂഡില്‍ ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുകയായിരുന്നു.ഒരുപാട് വിഷയങ്ങളിലൂടെ ഞങ്ങളുടെ സംസാരം കടന്നു പോയി.എങ്ങനെയോ മലയാള ഭാഷയുടെ ഉച്ചാരണവും അതിനിടയ്ക്ക് വന്നു.ഞങ്ങള്‍ ആറു   പേര്‍.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍.രണ്ടു  പേര്‍ പത്തനംതിട്ടയില്‍ നിന്നുള്ളവര്‍.ഞാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മലബാറുകാര്‍.ഒരാള്‍ ആലപ്പുഴക്കാരന്‍.
പത്തനംതിട്ടക്കാര്‍ ലിജിനും ഫിന്നിയും.
തെക്കന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന "ഭ"യുടെ ഉച്ചാരണം ആയിരുന്നു  ഞങ്ങളുടെ തുറുപ്പ് ചീട്ടു.ലിജിനാണേല്‍ വിടുന്ന ലക്ഷണമില്ല.ഭാര്യ എന്നല്ല "ഫാര്യ" എന്നാണു ശരിയായ  ഉച്ചാരണം എന്നവന്‍.

ലിജിന്‍:"നിങ്ങള്‍ വാര്‍ത്തയില്‍ ഒക്കെ   കേട്ടിട്ടില്ലേ  "ഫാര്യയെ വെട്ടിക്കൊന്നു","ഫാരതത്തിനു സ്വര്‍ണ്ണം എന്നൊക്കെ"..എല്ലാ വാര്‍ത്തയിലും ഫ എന്നാണു പറയുന്നത്"

ഞങ്ങള്‍ ഒരു കടലാസും പേനയും എടുത്തു അവനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു..
മാതൃഭൂമി =Maathrubhoomi
മാതൃഫൂമി=Maathrufoomi
ഭ=bha
ഫ=fa 

ഫിന്നിക്ക് കാര്യം മനസ്സിലായി.പക്ഷെ ലിജിന്‍ വിടുന്ന ഭാവമില്ല.(അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ഫാവമില്ല").
അവസാനം അവന്‍ പറഞ്ഞു നിങ്ങള്‍ "ഭ" എന്ന് കൃത്യമായി ഉപയോഗിക്കുന്നില്ല.."ബ" എന്നാണ് പറയുന്നത് എന്ന്..അവന്റെ സമാധാനത്തിനു ഞങ്ങള്‍ അതങ്ങ് സമ്മതിച്ചു  കൊടുത്തു..എല്ലാം അങ്ങ് കഴിഞ്ഞു.


അപ്പോഴാണ് മറ്റൊരു പത്തനംതിട്ടക്കാരന്‍  ബൈജു റൂമില്‍ കേറി വന്നത്.അവന്‍ കാര്യം തിരക്കി.ഞങ്ങള്‍ പറഞ്ഞു "ഭ" യും "ഫ" യും തമ്മിലുള്ള പ്രശ്നമാണെന്ന്..

ബൈജു:"അപ്പോള്‍ നിങ്ങള്‍ "ഫീമനെ" എന്താണ് പറയുന്നത്??"
ഞങ്ങള്‍:"ഫീമനോ?..അതെന്താ?"
ബൈജു:"ഫീമനെ  അറിയില്ലേ?ഈ മഹാഫാരതത്തില്‍ ഒക്കെ  ഉള്ള ഫീമന്‍.."
പിന്നെ അവിടെ ഒരു ചിരിയുടെ മേളമായിരുന്നു..

Tuesday, October 5, 2010

യെന്തിരന്‍..(ഒരു റിവ്യൂ അല്ല )

ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഒരു രജനി പടം തിയേറ്ററില്‍ പോയിരുന്നു കാണണമെന്ന്.യെന്തിരന്‍ റിലീസ് ദിവസം തന്നെ കാണാന്‍ ശ്രമിച്ചു.നടന്നില്ല.അവസാനം ഇന്നലെ സെകണ്ട് ഷോ കാണാന്‍ പോയി.തീയേറ്ററില്‍ നല്ല തിരക്ക്.എങ്കിലും ടിക്കറ്റ്‌ കിട്ടാന്‍ വിഷമം ഉണ്ടായിരുന്നില്ല.ഞങ്ങള്‍ ആറു പേര് ഉണ്ടായിരുന്നു.


അങ്ങനെ പടം തുടങ്ങി. സ്ക്രീനില്‍ രജനി എന്ന പേര് തെളിഞ്ഞപ്പോള്‍ തന്നെ ആരവം.എന്റെ തൊട്ടപ്പുറത്ത്  ഇരുന്നിരുന്നത്  ഒരു തടിമാടന്‍ തമിഴന്‍.ആദ്യ പകുതി വളരെ രസകരമായി പോയി.പ്രത്യേകിച്ച് കുഴപ്പം   ഒന്നും ഉണ്ടായിരുന്നില്ല.ഇന്റര്‍വെല്‍ സമയത്ത് കണ്ടവര്‍ പറഞ്ഞു നല്ല പടം.
ഇന്റര്‍വെല്ലിനു ശേഷം ബോറടിച്ചു തുടങ്ങി.പോരാത്തതിനു സെകണ്ട് ഷോ. ഉറക്കം വരുന്നു.ഇടയ്ക്കിടെ ഉറക്കം തൂങ്ങി താഴെ വീണു.ഒരു രജനീകാന്ത് പടം കാണുമ്പോള്‍ തീയേറ്ററില്‍ കിടന്ന ഉറങ്ങുന്നത് എങ്ങാനും തമിഴന്മാര്‍ കണ്ടാല്‍  എന്ത് വിചാരിക്കും എന്ത് കരുതി കണ്ട്രോള്‍  ചെയ്തിരുന്നു.പ്രത്യേകിച്ചും അടുത്തിരുന്ന ആ തടിമാടനെ പേടിച്ച് .9 .30 നു തുടങ്ങിയ പടം.വാച്ച്  നോക്കി.12 മണി.ഇപ്പൊ തീരുമായിരിക്കും.വില്ലന്‍ എല്ലാറ്റിനും റെഡി ആയി നില്‍ക്കുന്നു.പെട്ടെന്ന് ഐശ്വര്യയും രജനിയും കൂടി ഏതോ ഒരു ആദിവാസി സ്റ്റൈല്‍ ഗാനം.എല്ലാ പ്രതീക്ഷയും അസ്തമിച്ചു.പടം ഇപ്പോള്‍ തീരുന്ന ലക്ഷണം ഇല്ല.പണ്ടാരം.ഉറക്കം എന്നെ വിടുന്ന ലക്ഷണം ഇല്ല.ഞാന്‍ സുഗമായി ഉറങ്ങി.എണീറ്റ്‌ നോക്കുമ്പോള്‍ സ്ക്രീനില്‍ നിറയെ രജനി.ഉറങ്ങുമ്പോള്‍ ഉണ്ടായിരുന്നത് വെറും ഒരു രജനി മാത്രം.പിന്നെ ഒരു ബഹളമായിരുന്നു.ഗ്രാഫിക്സ് കൊണ്ടുള്ള കലക്കന്‍ കളി.ക്ലൈമാക്സ്‌ കാണാന്‍ കുഴപ്പമില്ലായിരുന്നു.അവിശ്വസനീയം എങ്കിലും..അതാണല്ലോ രജനി പടം.
പടം കഴിഞ്ഞു..ഇന്റര്‍വെല്‍ സമയത്ത് കേട്ട അഭിപ്രായങ്ങള്‍ അല്ല തീര്‍ന്നപ്പോള്‍  കേട്ടത്.നല്ലൊരു പടമായിരുന്നു.അത് ഓവറാക്കി കുളമാക്കി..
തിരുച്ചു കാറില്‍ റൂമിലേക്ക്‌ വരുമ്പോള്‍ ഒപ്പമുണ്ടായിരുന്ന,രജനി ഫാനായ ശ്രീജിത്തിനോട് ഞാന്‍ പറഞ്ഞു."ക്ലൈമാക്സ്‌ കാണാന്‍ നല്ല രസമായിരുന്നു..നല്ല ഗ്രാഫിക്സ്..അതിനു മുമ്പ് ഞാന്‍ അല്‍പ്പം  ഉറങ്ങിപ്പോയി.."
അവന്‍ പറഞ്ഞു.."ക്ലൈമാക്സ്‌ ഞാന്‍ കണ്ടില്ല..ഉറങ്ങിപ്പോയി..."



Saturday, October 2, 2010

ദില്ലി ചലോ..അവിടെ എന്തോ നടക്കുന്നുണ്ട് ..



ഒടുവില്‍ ആ ദിവസം എത്തി.നാളെ രാഷ്ട്രപതി പ്രതിഭാ പാട്ടീലും ചാള്‍സ് രാജകുമാരനും ചേര്‍ന്ന് 19 ആം കോ­മണ്‍­വെല്‍­ത്ത് ഗെയിംസിന് തിരി തെളിക്കും .6700ല്‍ അധികം വരുന്ന കായിക താരങ്ങളും ഒഫീഷ്യലുകളും പങ്കെടുക്കുന്ന,ഇത് വരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ഗെയിംസിനെ നമുക്ക് വരവേല്‍ക്കാം.


പാമ്പും പട്ടികളും കേറിയ ഗെയിംസ് വില്ലജ്.തകര്‍ന്നു വീണ മേല്‍ക്കൂരയും നടപ്പാലവും.അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ നാണം കെടുക തന്നെ ചെയ്തു.


പക്ഷെ ഇന്ത്യ എന്ന രാജ്യത്തിന് മാത്രം കഴിയുന്ന രീതിയിലായിരുന്നു നമ്മള്‍ അതിനെ അതിജീവിച്ചത്.നമുക്ക് ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് നാം അതിനെ അതിജീവിച്ചു.തകര്‍ന്ന നടപ്പാലം സൈന്യം പുനര്‍ നിര്‍മ്മിച്ചത് യുദ്ധകാലാടിസ്ഥാനത്തില്‍.ഇന്ത്യന്‍ സേനയുടെ ആയിരത്തോളം ജവാന്മാരും ആര്‍മിയുടെ എഞ്ചിനീയര്‍മാരും ചേര്‍ന്ന് നടപ്പാലം പുനര്‍ നിര്‍മ്മിച്ചത് വെറും 6 ദിവസം കൊണ്ട്."മദ്രാസ് സാപ്പെര്സ്" എന്നറിയപ്പെടുന്ന ആര്‍മിയുടെ മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പിന് ആയിരം അഭിനന്ദനങ്ങള്‍.നിര്‍മ്മാണ സമയത്ത് തൊഴിലാളികള്‍ ഉപയോഗിച്ച് വൃത്തികേടാക്കിയ ഗെയിംസ് വില്ലേജിലെ മുറികളും ടോയിലെട്ടുകളും എല്ലാം ഇപ്പോള്‍ ഭദ്രം .


ദേശീയ മാധ്യമങ്ങളും ലോക മാധ്യമങ്ങളും നടത്തിയ "മീഡിയ നെഗറ്റിവിസം " ഇന്ത്യയെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തി എങ്കിലും എല്ലാം നമ്മള്‍ അതിജീവിച്ചിരിക്കുന്നു."ഞങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചത് തീര്‍ത്തും അസംബന്ധമായിരുന്നു എന്ന് ഇപ്പോഴാണ് ഞങ്ങള്‍ക്ക് ബോധ്യമായത്.ഇതിനു മുമ്പ് നടന്ന കോ­മണ്‍­വെല്‍­ത്ത് ഗെയിംസിനെ അപേക്ഷിച്ച് ഇവിടത്തെ സൌകര്യങ്ങള്‍ എത്രയോ ഭേദം" ഗെയിംസ് വില്ലേജില്‍ എത്തിയ ഇംഗ്ലണ്ട് താരങ്ങളുടെ വാക്കുകളില്‍ നിന്നും തന്നെ നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം..പാവം വിഡ്ഢികള്‍..നമ്മള്‍ നടത്തിയ പൊടിക്കൈകള്‍ അവര്‍ക്ക് മനസ്സിലായില്ല..


ഇന്ത്യ എന്ന ദരിദ്ര രാമന്മാരുടെ നാട്ടില്‍ നടക്കുന്ന ഗെയിംസിന്റെ നിലവാരം എത്രത്തോളം ആയിരിക്കും എന്ന തികഞ്ഞ ബോധത്തോടെ ആയിരുന്നു ആഗോള മാധ്യമങ്ങള്‍ ഈ ഗെയിംസിനെ സമീപിച്ചത്.മാധ്യമങ്ങളെ നിങ്ങള്ക്ക് നന്ദി.നിങ്ങള്‍ ഞങ്ങളുടെ വീഴ്ചകള്‍ തുറന്നു കാട്ടി.അല്ല പെരുപ്പിച്ചു കാട്ടി.8 വര്ഷം ഉറങ്ങുകയായിരുന്ന ഞങ്ങളുടെ പ്രധാനമന്ത്രിയെയും കായിക മന്ത്രിയെയും  നിങ്ങള്‍ ഉണര്‍ത്തി.നന്ദി.  യുദ്ധത്തില്‍ മരിച്ചു വീഴുന്ന ജവാന്റെ ശരീരം നാട്ടിലെത്തിക്കാന്‍ വാങ്ങിയ ശവപ്പെട്ടിയില്‍ പോലും അഴിമതി കാട്ടുന്ന ഞങ്ങള്‍ ഇത്രയും ചെയ്തത് തന്നെ വലുത്..വേണമെങ്കില്‍ വന്നു മത്സരിച്ചു വല്ല മെഡലും കൊണ്ട് പോവാന്‍ നോക്ക്.അല്ലാതെ പട്ടിയുണ്ട് പാമ്പുണ്ട് എന്നും പറഞ്ഞു ഇനി വന്നേക്കരുത്.ഇനി ഞങ്ങള്‍ക്ക് ഒളിമ്പിക്സും ഏഷ്യന്‍ ഗെയിംസും കൂടി നടത്താനുണ്ട്.വെറുതെ ഞങ്ങളെ നാറ്റിക്കരുത്..


എന്തായാലും സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടി.ഇനി നമുക്ക് ആരവങ്ങള്‍ക്കായി കാത്തിരിക്കാം.ഒന്നുറപ്പാണ്.സുരക്ഷാ ഭീഷണിയുടെ പേരും പറഞ്ഞ മുന്‍ നിര താരങ്ങള്‍ വിട്ടു നിന്ന സ്ഥിതിക്ക് നമ്മള്‍ ഒരു കലക്ക് കലക്കും..ദില്ലി ചലോ..അവിടെ  എന്തോ  നടക്കുന്നുണ്ട്..



Saturday, August 28, 2010

ഞാനാണ് ഫെയ്ക്ക് ഐ പി എല്‍ പ്ലെയര്‍ ....

2009 ലെ ഐ പി എല്‍ രണ്ടാം സീസണില്‍ വിവാദ നായകനായ ഫെയ്ക്ക് ഐ പി എല്‍ പ്ലെയര്‍ എന്ന ബ്ലോഗ്ഗര്‍ അവസാനം സ്വന്തം ഐഡന്റിറ്റി പുറത്തു വിട്ടു..അനുപം മുഖര്‍ജി എന്ന് പേരുള്ള ബാംഗളൂരുവിലെ  ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് കക്ഷി..ടൈംസ്‌ നൌ   എന്ന ചാനലില്‍ക്കൂടിയായിരുന്നു വെളിപ്പെടുത്തല്‍...

2009 ഏപ്രില്‍ 18 നായിരുന്നു  ബ്ലോഗിന്റെ തുടക്കം..കൊല്‍ക്കത്ത നൈറ്റ്‌ റൈടെര്‍ ടീമിലെ ഒരംഗം ആണെന്നും പറഞ്ഞായിരുന്നു അനുപം മുഖര്‍ജിയുടെ കളി..ഡ്രസ്സിംഗ്  റൂമിലെ കളികളും  ഐ പി എല്‍ നൈറ്റ്‌ പര്ട്ടിയുമൊക്കെ ബ്ലോഗിന്റെ വിശേഷങ്ങളായിരുന്നു.....ഓരോ താരങ്ങള്‍ക്കും പുള്ളി ഓരോ പേരിട്ടു ...നമ്മുടെ സ്വന്തം ടിന്റുമോന്‍  (ശ്രീശാന്ത്) നും പുള്ളി ഒരു കിടിലന്‍  പേരിട്ടു...അപ്പം ചൂതിയ....

ഏപ്രില്‍ 26 നു  ബ്ലോഗില്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 150 ,000 ആയി..... ഓരോ സന്ദര്‍ശകനും കുറഞ്ഞത് ഏകദേശം 15 മിനിട്ട് വീതം ബ്ലോഗില്‍ ചെലവഴിച്ചു..അതായത് 37 ,500 മണിക്കൂര്‍ ഒരു ദിവസം ആ  ബ്ലോഗില്‍ ചെലവഴിക്കപ്പെട്ടു...(എന്റെ ബ്ലോഗിന്റെ അത്രയും വരില്ല....ഞാന്‍ പറഞ്ഞതല്ല..സെക്രട്ടെരിയട്ടിലെ   ഒരു ഉദ്യോഗസ്ഥന്‍  പറഞ്ഞതാ..).


Fake ipl player  കൊല്‍ക്കത്ത ഡ്രസ്സിംഗ് റൂമിലും ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി..മത്സരങ്ങള്‍ക്കിടയില്‍  ആകാശ് ചോപ്രയെ നാട്ടിലേക്കയച്ചത് സംശയം ചോപ്രയ്ക്ക് നേരെയായി...

മാര്‍ച്ച്‌ 2010 ല്‍ Fake IPL Player ഒരു പുസ്തകം എഴുതി."The Game Changers " എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്..35 ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ ബോളിവുഡ്  ലീഗ് (IBL ) മത്സരങ്ങളും, അതിനെ കുറിച്ച് ഒരു അനോണി ബ്ലോഗ്ഗര്‍ ബ്ലോഗ്‌ തുടങ്ങുന്നതും ഒക്കെയായിരുന്നു പുസ്തകത്തിലെ  ഉള്ളടക്കം...ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പുസ്തകം ജൂണ്‍ 7 ലക്കം ഇന്ത്യ ടുഡേ ബെസ്റ്റ് സെല്ലെര്‍ ലിസ്റ്റില്‍ 9 ആം   സ്ഥാനം നേടി....

ബ്ലോഗിനെക്കുറിച്ച്  അനുപം മുഖര്‍ജിയുടെ വാക്കുകള്‍..."ബ്ലോഗും ബ്ലോഗിലെ ഓരോ സംഭവങ്ങളും തികച്ചും സാങ്കല്‍പ്പികം  മാത്രമായിരുന്നു..കൊല്‍ക്കത്ത ടീമിനെക്കുറിച്ച്‌ എഴുതിയതെല്ലാം എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ്..ഓരോ മത്സരത്തിന്റെയും വേദിയും അവിടത്തെ കാലാവസ്ഥയും പിന്നെ ദക്ഷിണാഫ്രിക്കയിലെ നൈറ്റ്‌ ക്ലുബുകളെക്കുറിച്ചുള്ള വിശേഷങ്ങളും ഒക്കെ ഇന്റര്‍നെറ്റില്‍ നിന്നാണ് മനസ്സിലാക്കിയത്...ബ്ലോഗിന് ഇത്രയും വലിയ ശ്രദ്ധ നേടാന്‍ മുഖ്യ പങ്കു വഹിച്ചത് മാധ്യമങ്ങളാണ്..ബ്ലോഗിലെ ഓരോ കഥാപാത്രങ്ങളും സാങ്കല്‍പ്പികമാനെന്നു ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു..അത് വിശ്വസിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്യുക എന്നത് വായനക്കാരുടെ ഇഷ്ടമാണ്.."

അനുപം മറ്റൊന്ന് കൂടി പറഞ്ഞു.."ഹാരി പോട്ടര്‍ എന്ന കഥാപാത്രം സത്യമാണ് എന്ന് വായക്കാര്‍ വിശ്വസിച്ചാല്‍ അതിനു ഡാനിയല്‍ റാഡ്ക്ളിഫ്ഫിനെ കുറ്റം പറഞ്ഞിട്ട കാര്യമില്ല"... 

Sunday, August 8, 2010

കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ....

ഇറാന്‍ ഇന്ന് ലോക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം ആയിക്കൊണ്ടിരിക്കുന്നത് അവിടെയുള്ള ആണവ ആയുധങ്ങളുടെ പേരിലല്ല..മറിച്ച് സക്കീന മുഹമ്മദി അശ്തിയാനി എന്ന സ്ത്രീയുടെ  പേരിലാണ്..
സക്കീന മുഹമ്മദി അശ്തിയാനി എന്ന 43 കാരിയെ ആദ്യമായി വിചാരണ ചെയ്തത് 2006 മേയ് 15 നു ആണ് .ഭര്‍ത്താവിന്റെ മരണശേഷം മറ്റു രണ്ടു പുരഷന്മാരുമായി   "നിയമവിരുദ്ധമായ ബന്ധം" പുലര്‍ത്തി എന്നതായിരുന്നു കുറ്റം.ഇസ്ലാമിക ശരീഅത്ത് നിയമം നിലവിലുള്ള ഇറാനില്‍ അന്ന്  സക്കീനയ്ക്ക്  വിധിച്ച ശിക്ഷ 99 ചാട്ടവാര്‍  അടിയായിരുന്നു..അത് നടപ്പിലാക്കുകയും ചെയ്തു...
2006 സെപ്തംബറില്‍ കോടതിക്ക് സക്കീനയുടെ കേസ് വീണ്ടും പരിഗണിക്കേണ്ടി  വന്നു..ആദ്യം സക്കീനയോടൊപ്പം ആരോപണ വിധേയരായ രണ്ടു പുരുഷന്മാരില്‍ ഒരാള്‍ സക്കീനയുടെ ഭര്‍ത്താവിന്റെ കൊലപാതക കേസില്‍ വിചാരണ നേരിടുന്ന സമയത്തായിരുന്നു അത്..സക്കീനയും  കാമുകനും കൂടി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ബോധ്യപ്പെട്ട കോടതി സക്കീനയെ കല്ലെറിഞ്ഞു കൊല്ലാന്‍ ഉത്തരവിട്ടു...2007 മേയ് 27 നു ഇറാനിയന്‍ സുപ്രീം കോടതി സക്കീനയുടെ വധശിക്ഷ ശരിവെച്ചു... 
സക്കീനയുടെ രണ്ടു മക്കള്‍ നടത്തിയ സമരം ശിക്ഷ നടപ്പിലാക്കുന്നത് 2010 ജൂലൈ 10  വരെ നീട്ടാന്‍ സാധിച്ചു.
പിന്നീടു സക്കീനയ്ക്ക്  വേണ്ടിയുള്ള പ്രധിഷേധം അന്താരാഷ്‌ട്ര സമൂഹം ഏറ്റെടുത്തു...
ലണ്ടനിലും വാഷിങ്ങ്ടനിലും പ്രതിഷേധ    പ്രകടനങ്ങള്‍...മനുഷ്യാവകാശ സംഘടന ആമ്നെസ്ടി ഇന്റര്‍നാഷണല്‍, ഹ്യുമന്‍ റൈട്സ് വാച്ച് തുടങ്ങിയവ സക്കീനയുടെ ശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ടു പ്രതിഷേധം .ഫേസ് ബുക്കില്‍ സക്കീനയ്ക്ക് ഐക്യധാര്ട്യം പ്രകടിപ്പിച്ചു പുതിയ പേജ്...വെബ്സൈറ്റ്...
July 31, 2010 നു സക്കീനയ്ക്ക് അഭയം നല്‍കാന്‍  ബ്രസീല്‍ തയാറാണെന്ന് പ്രസിഡണ്ട്‌ ലുല ഡിസില്‍വ  ഇറാന്‍ പ്രസിഡണ്ട്‌  അഹ്മദി നജാദിനോട്  അറിയിച്ചു..ലുല ഡിസില്‍വ കേസിനെക്കുറിച്ച് അറിയാതെയാണ് സംസാരിക്കുന്നത് എന്ന് ഇറാന്‍ പ്രതികരിച്ചു....
ഒടുവില്‍ 2010 ആഗസ്റ്റ്‌ 4 നു ഇറാന്‍ അധികൃതര്‍ സക്കീനയുടെ അഭിഭാഷകനോട് അറിയിച്ചു...സക്കീനയ്ക്ക് വിധിച്ച ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും പക്ഷെ കല്ലെറിയില്ല  പകരം തൂക്കിക്കൊല്ലും...അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാവും...
പക്ഷെ ഇരയുടെ വാക്കുകളും ശ്രദ്ധിക്കണമല്ലോ ...
സക്കീന ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ ഇന്റെര്‍വ്യൂവില്‍ പറയുന്നു..


"എന്നെ  പരപുരുഷ ബന്ധത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും എന്നില്‍ കൊലക്കുറ്റം ആരോപിക്കപ്പെടുകയും ചെയ്തു...പക്ഷെ യഥാര്‍ത്ഥത്തില്‍ എന്റെ ഭര്‍ത്താവിനെ കൊന്നയാളെ പിടികൂടി ജയിലിലടച്ചു..പക്ഷെ അയാള്‍ക്ക്‌ വധശിക്ഷ വിധിച്ചില്ല..എന്ത് കൊണ്ട്?". 
"ഉത്തരം വ്യക്തമാണ്..അത് ഞാന്‍ ഒരു സ്ത്രീ ആയത് കൊണ്ട് മാത്രമാണ്, ഈ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ എന്തും ചെയ്യാം എന്ന് അവര്‍ ചിന്തിക്കുന്നത് കൊണ്ടാണ്..അവര്‍ ലൈംഗീക കുറ്റം  കൊലകുറ്റത്തേക്കാളും   വലുതായി കാണുന്നത് കൊണ്ടാണ്..പക്ഷെ എല്ലാ ലൈംഗീക കുറ്റവും അല്ല..ഒരു പുരുഷന്‍ ആ കുറ്റം ചെയ്‌താല്‍ അതിനു ശിക്ഷിക്കപ്പെട്ടെന്നു വരില്ല ..പക്ഷെ ഒരു സ്ത്രീ അത് ചെയ്‌താല്‍ അതവരടെ ജീവിതത്തിന്റെ അവസാനമാണ്.."

സ്വന്തം ഭര്‍ത്താവിനെ കാമുകന്റെ കൂടെ ചേര്‍ന്ന് കൊലപ്പെടുത്തുക എന്നത് ഏതു  രാജ്യത്തായാലും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്..അതിനു ഇറാന്‍ സ്വീകരിച്ച രീതിയെയാണ്‌ ആഗോള മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് എങ്കില്‍ നല്ലത്..കല്ലെറിഞ്ഞു കൊല്ലുക പോലുള്ള  ശിക്ഷാ രീതികള്‍ ഒഴിവാക്കേണ്ടത്   തന്നെയാണ്....സക്കീനയ്ക്കെതിരെ ഇറാന്‍ കോടതി വിധിച്ച ശിക്ഷ ആധുനിക കാലത്ത് അംഗീകരിക്കാന്‍ പറ്റുന്നതല്ല...അന്താരാഷ്‌ട്ര സമ്മര്‍ദം മൂലം ഇറാന്‍ അത് തിരുത്തുമെന്ന്  പ്രഖ്യാപിക്കുകയും  ചെയ്തു....



സക്കീനയ്ക്ക് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ മോസ്ത്താഫി, സക്കീന കേസിനു  അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്നതില്‍ വിജയിച്ചു..പക്ഷെ   ഇറാനിയന്‍ ഭരണകൂടം അയാളെ വെറുതെ വിട്ടില്ല. മോഷ്താഫിക്കെതിരെ  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.അറസ്റ്റു ഭയന്ന് മോഷ്താഫി തുര്‍ക്കിയില്‍ അഭയം തേടി..അയാളുടെ ഭാര്യയെ ജയിലില്‍ അടച്ചു...

ഇറാനില്‍ ഇത് വരെ 12 സ്ത്രീകളെയും 3 പുരുഷന്മാരെയും കല്ലെറിഞ്ഞു കൊന്നിട്ടുണ്ട്...ഇത്തരം  ശിക്ഷാ രീതി  ഒഴിവാക്കാന്‍ സക്കീന ഒരു കാരണമാവുന്നെങ്കില്‍ നല്ലത്...


ഒരുപക്ഷെ സക്കീന കൊലപാതകക്കേസില്‍ കുറ്റക്കാരി അല്ലായിരിക്കാം...

നിയമ യുദ്ധം തുടരുന്നു..കാത്തിരുന്നു കാണാം.. 
 

 


Saturday, July 31, 2010

എന്‍റെ നഷ്ടങ്ങള്‍....!!!

"ഇവിടെ നല്ല മഴയാണ്.... തകര്‍ത്തു പെയ്യാണ്...നല്ല ഇടിയും മിന്നലോടും കൂടിയ മഴ.....";

നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍
ഉമ്മ പറഞ്ഞതാണ്‌, ഒരു നിമിഷം അവരുടെ ഭാഗ്യവും എന്‍റെ നിര്‍ഭാഗ്യവും ഞാനോര്‍ത്തുപോയി.
മഴ, എന്നും എപ്പോഴും എല്ലാരേയും കൊതിപ്പിച്ചിട്ടുള്ള മഴ, സങ്കടം
വരുമ്പോള്‍ കൂടെ കരഞ്ഞും സന്തോഷം വരുമ്പോള്‍ കൂടെ ചിരിച്ചും ഈ
കഴിഞ്ഞ 23 വര്‍ഷങ്ങള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന മഴ... ആ മഴയെ ഇന്ന് ഞാന്‍ ഒരുപാട് മിസ്സ്‌ ചെയ്യുന്നു...ഒരുപാട്...

പ്രവാസികള്‍ക്ക് എന്ത് മഴ... ഓണക്കാലത്ത് മാവേലി വരുന്ന പോലെ വര്‍ഷത്തില്‍ ഒരിക്കലോ, 2 തവണയോ കാണാന്‍ പറ്റുന്ന ഒന്ന്...


ഇന്നലെ വെള്ളി, weekend .. ഇങ്ങു മസ്ക്കറ്റിലെ റൂമില്‍ ഇരുന്നു വെറുതെ എന്‍റെ നഷ്ടങ്ങളെ പറ്റി ആലോചിക്കുകയായിരുന്നു....

തുള്ളി മുറിയാത്ത മഴ പെയ്യുന്നു...കയ്യില്‍ ആവി പറക്കുന്ന ഒരു കപ്പ്‌
കാപ്പി പതുക്കെ കുടിച്ച് വീടിന്റെ മുന്‍വശത്ത് ഇരുന്നു ദേഹത്ത് വന്നു
വീഴുന്ന മഴത്തുള്ളികളെ താലോലിച്ച് കാറ്റില്‍ വല്ലാതെ ആടുന്ന മരങ്ങളെ നോക്കി
ഇരുന്ന ആ ബാല്യത്തിന്റെയും കൌമാരത്തിന്റെയും ഒക്കെ വില ഇപ്പൊ ശരിക്ക്
മനസ്സിലാകുന്നു....
മഴ എന്നും നമ്മെ കൊതിപ്പിക്കുന്നു...എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും
ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും അത് നമ്മെ തണുപ്പിക്കുന്നു....എല്ലാരും മഴയെ
ഇഷ്ടപ്പെടുന്നു....

യാന്ത്രികമായ പ്രവാസജീവിതത്തില്‍, ഓര്‍മയിലുള്ള , പ്രതീക്ഷയുടെ കാറ്റും മഴത്തുള്ളികളും മാത്രം എനിക്ക് കൂട്ട്....
"A walk with Subaida " എന്ന TV പ്രോഗ്രാം കണ്ണൂരിലെ location കാണിച്ചപ്പോള്‍ കൊടുവള്ളിയിലെ കണ്ടല്‍ കാടിനു സമീപത്തൂടെ പാസ്‌
ചെയ്ത് പോകുന്ന ട്രെയിന്‍ കാണിച്ചു...ഞാന്‍ ഒരുപാട് തവണ കടന്നു പോയ
റെയില്‍വേ ബ്രിഡ്ജ്... ഈ പ്രവാസജീവിതത്തില്‍ ഞാന്‍ ട്രെയിനിനെയും ഒരുപാട്
മിസ്സ്‌ ചെയ്യുന്നു.... നാട്ടിലെ ട്രെയിന്‍ യാത്ര ഒരുപാട് ഇഷ്ടമുള്ള
ആളായിരുന്നു ഞാന്‍... കോളേജില്‍ പഠിക്കുന്ന കാലത്ത് പലതവണ ഉണ്ടായിരുന്ന ആ 8
മണിക്കൂര്‍ ട്രെയിന്‍ യാത്ര ഞങ്ങള്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു ....
ഇന്നത്തെ എന്‍റെ സുന്ദരമായ സ്വപ്നങ്ങളില്‍ വരാറുള്ള മറ്റൊരു
അതിഥി....ട്രെയിന്‍....

എല്ലാരും പറയാറുള്ള പോലെ ഗള്‍ഫ്‌ ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രം.... ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങളുടെ നഷ്ടങ്ങള്‍
മാത്രം...ഇനി ഇതാ നഷ്ടപ്പെടാന്‍ തയ്യാറായി വരുന്നു.... ഓണം,
പെരുന്നാള്‍, ക്രിസ്തുമസ് .... അങ്ങനെ അങ്ങനെ പോകുന്നു....

എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി, എന്തുണ്ടാക്കാന്‍ വേണ്ടി....
ഒരിക്കലും ഒരു പ്രവാസിക്കും ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യമാണെങ്കിലും
ഞാനും ചോദിക്കുന്നു...

എന്തിനു വേണ്ടി ഈ നഷ്ടങ്ങള്‍.....????

Wednesday, July 28, 2010

ചില കാസറഗോടന്‍ ഭാഷാ വിശേഷങ്ങള്‍.......


കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണല്ലോ  കാസറഗോഡ് .മറ്റു ജില്ലകളില്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ നിന്നും കാസറഗോഡ് ഭാഷ വളരെ വ്യത്യസ്തമാണ്...സപ്ത ഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ഭാഷയില്‍ മറ്റു ഭാഷകളായ കന്നഡ,കൊങ്കണി,തുളു,ഉര്‍ദു,ഹിന്ദി,തമിഴ് തുടങ്ങിയവ  വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്...

ഒരു കാസറഗോഡ്  സംഭാഷണം...

ബസ് കണ്ടക്ടര്‍:  ബേം കീ...ബേം കീ ..(ഒറിജിനല്‍:പെട്ടെന്ന് ഇറങ്ങു..പെട്ടെന്ന് ഇറങ്ങു. )
യാത്രക്കാരന്‍: കീയ...കീയ..(ഇറങ്ങാം..ഇറങ്ങാം..)



എങ്ങനെയുണ്ട്..?വല്ലതും മനസ്സിലായോ????മറുനാട്ടുകാര്‍ക്ക്  ഇത് കേട്ടാല്‍ വല്ലതും മനസ്സിലാവുമോ..?

ഇത് പോലെ ഒരുപാട് വാക്കുകള്‍ കാസറഗോഡ്  ഉപയോഗിക്കുന്നുണ്ട്...ചില  വാക്കുകളെ പരിചയപ്പെടുത്തട്ടെ...

അംബര്പ്പ് = ധ്രൃതി
അല്ചെ = ചതി
ആലെ=തൊഴുത്ത്
ആരി=ആര്
ആട = അവിടെ
ആക്കുന്നത് = ചെയ്യുന്നത്
ഇച്ച = ചേട്ടന്
ഇഞ്ഞ =മൂത്ത സ്ത്രീ, ചേട്ടത്തി, ചേച്ചി ( ചേട്ടത്തിയമ്മ)
ഇഞ്ജാലെ = ഊഞ്ഞാല്‍
ഈട = ഇവിടെ
ഈന്ത് = ഈന്തപ്പന
എരുത് =കാള
എന്നിന്റെ =എന്താണ്
എണക്ക് = എനിക്ക്
ഏടെ = എവിടെ
ഒലക്കെ =ഉലക്ക
ഒരമേസം = രോമം
ഒല്‍ച്ചെ, പാറാട്ടം = ഉഷാറ്
ഒള്ളെ = നീര്ക്കോലി
ഓന് = അവന്
ഓന്റെ = അവന്റെ
ഓള് = അവള്
ഓളെ = അവളുടെ
ഓന്റെ ഓള്= അവന്റെ ഭാര്യ
ഓറ് =അവര്(അദ്ദേഹം),അയാള്
കടയങ്കല്ല്.= അരകല്ല്
കലമ്പ് = വഴക്കു
കണ്ടം= വയല്, കഷ്ണം
കരെക്കരെ= വിരഹ ദു:ഖം
കണ്ടിന് = കണ്ടിരുന്നു
കണ്ടിനാ? = കണ്ടുവോ?
കട്ച്ചി = കിടാവ്
കയില് =തവ
കടു= കടുക്
കരു‍പ്പക്കാരിത്തി = ഗര്ഭിണി
കാറുക= ഛര്ദ്ദിക്കുക
കാലി = ആടു മേട്
കാളത്തെ= അതിരാവിലെ(പുലര്‍ച്ച)
കിടാവ് = ചെറിയ കുട്ടി
കീഞ്ഞു = ഇറങ്ങി
കീയ്യുക = ഇറങ്ങുക
കുച്ചില് = അടുക്കള
കുഞ്ഞി = കുട്ടി
കുള്ത്ത കഞ്ഞി = പഴങ്കഞ്ഞി
കൂറ= പാറ്റ
കെണിയുക = കുടുങ്ങുക
കൈക്കോട്ട് = മണ്‍ വെട്ടി
കൊയക്ക = കോവക്ക
കൊത്തമ്പാരി = മല്ലി
കൊണ്ടെ = ഇടങ്ങഴി
കൊത്തുക = വെട്ടുക
കൊട്ടെ = കശുവണ്ടി
കൊട്ടില് = പൂമുഖം
കോസ്സ് കണ്ണ് = കോങ്കണ്ണ്
കോസുക്കണ്ണന് = കോങ്കണ്ണന്
കൊസ്രാക്കൊള്ളീ = കുരുത്തക്കേട്
കോയി = കോഴി
ചട്ട്വം=ചട്ടുകം
ചങ്ങായി = സുഹൃത്ത്
ചാടുക= കളയുക
ചങ്ക് = കഴുത്ത്
ചിമ്മിണിക്കൂട് = മണ്ണെണ്ണ വിളക്ക്
ചിമ്മിണിന്‍റെ ബെളി = മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചം
ചിമ്മിണെണ്ണ= മണ്ണെണ്ണ
ചെറന്ബ്, ഒപ്പിടി = കുറച്ച്
ചെല്ത്ത് = പഴഞ്ചൊല്ല്
ചെരങ= മത്തന്
ചെംചം = സ്പൂണ്
ചേറ്ട്ടെ =തേരട്ട
ജാഗെ = സ്ഥലം
ജാതി = തേക്ക്
തംബിക്കുക= സമ്മതിക്കുക
തള = തളപ്പ്
തയ്ക്കുക = അടിക്കുക
തച്ചു = അടിച്ചു
തടുപ്പെ = മുറം
തണ്ണി = വെള്ളം
തണ്ണി തൂയി = വെള്ളം മറിഞ്ഞു
തല്ലാക്കുക = അടിയുണ്ടാക്കുക
തുള്ളുക =ചാടുക
തൂയി = മറിഞ്ഞു
തൂയി, തൂസി = സൂചി
തൊണ്ടന് = കിഴവന്
തൊണ്ടി = കിഴവി
ദാരപീരെ = നരമ്പന്
ദൂര്‍ = കുറ്റം
ദീപിലെചക്ക = ശീമച്ചക്ക
ദംബ = പാത്തി
നട്ടി = ക്രഷി
നായി = നായ
നേങ്കല്‍ = കലപ്പ, നുകം
നൊമ്പലം = വേദന
നുള്ളുക = പിച്ചുക
പള്ള = വയറിന്റെ വശം, ഇടുപ്പ്
പള്ള നൊംബലം = ഇടുപ്പ് വേദന
പള്ളക്ക് = അടുത്ത്
പട്ളക്കായി= പടവലങ്ങ
പയക്കം = സംസാരം, ശകാരം
പാള = കവുങിന് പോള
പാഞ്ഞിനി = ഓടി
പാങ്ങ് = നല്ലത്, സൌന്ദര്യം
പാനി, കടയം = കുടം
പാഞ്ഞു = ഓടി
പീടിയ = കട
പൂള് = കഷണം
പേറ് = പ്രസവം
പൈക്ക്ന്ന് = വിശക്കുന്നൂ
പൈ, പയ്യു = പശു
പൊറത്ത് പോക്ക് = വയറിളക്കം
പൊയത്തം = മന്‍ടത്തരം
പോന്നത്= പോകുന്നത്
പൊണ്ടം =ഇളനീര്‍
പൊര = വീട്
പോയിന് = പോയിരുന്നു
പോള = ഒരു തരം ദോശ
ബന്നാ = വന്നോ
ബപ്പങ്ങായി = പപ്പായ
ബരീങ = വഴുതിനങ
ബണ്ടി = വണ്ടി
ബണ്ണാന് =ചിലന്തി
ബായ = വാഴ
ബായി = വായ്
ബാദല് = വവ്വാല്
ബിസ്യം = സംസാരം
ബെര്ന്നത്= വരുന്നത്
ബെറ് = വിറക്
ബെറ് കൊത്തുക = വിറക് പൂളുക
ബെരളു തേച്ചും മുറിഞ്ഞിന് = വിരല് മൊത്തം മുറിഞ്ഞു
ബെള്ളമാനം = അതി രാവിലെ
ബെഡക്ക്, പൊട്ട് = ചീത്ത
ബെള്ളെക്കെട്ടന്, കെട്ടെളേപ്പന് =ശംഖുവരയന്
ബീയും = വീഴും
ബെല്യപ്പ= മുത്തച്ഛന്
ബെലീമ്മ =മുത്തശ്ശി
ബെയില് = വെയില്
ബേം = വേഗം
ബേജാറ്= വിഷമം
മണ്ഡലി = അണലി
മങ്ങലം = കല്യാണം
മഞ്ഞത്തണ്ണി = മുളകിട്ട കറി
മാച്ചി = ചൂല്
മുഡുഡ്പ്പ് = സന്ധ്യ മയങ്ങ്ങ്ങുന്ന നേരം
മൂട് = മുഖം, പാത്രത്തിന്റെ അടപ്പ്
മൂത്ത =അച്ഛന്റെ ചേട്ടന്,അമ്മയുടെ ചേച്ചിയുടെ ഭര്ത്താവ്
മോന്തി = സന്ധ്യ
മോന്തിക്ക്, ബൈട്ട് = സന്ധ്യാ നേരം
മേടുക, മേട്ടം = കിഴുക്കുക, കിഴുക്ക്
മേങ്ങുക = വാങ്ങുക
മൊള്=മുളക്
മോന്തി = സന്ധ്യ
മോട്ടന് = മുടന്തന്
മൌ = മഴു
മൌത്തിരി = മെഴുക് തിരി
മൂരുക = കൊയ്യുക
മൂറ്ച്ച = കൊയ്ത്ത്
മൂറ്ച്ചെ = സാമറ്ത്ഥ്യം, കഴിവ്
ലാവ് = രാത്രി
സുദ്ദി = വിവരം
റാവുക്കെ = തട്ടം

ഇനിയും ഒരുപാട് വാക്കുകളുണ്ട്..ഇപ്പൊ ഇത് മതി......അപ്പോള്‍ ഇനി ധൈര്യമായി നിങ്ങളുടെ കാസറഗോടന്‍ സുഹൃത്തുക്കളോട് സംസാരിച്ചോളൂ...

Wednesday, July 21, 2010

രൂപയും എപികും പിന്നെ കുറെ വിവാദങ്ങളും ...



രൂപയുടെ ഫോണ്ട് നാല് കാസറഗോഡ് പയ്യന്‍സ് ചേര്‍ന്ന് ഉണ്ടാക്കി എന്നത്  മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി കൊടുത്തതിനെതിരെ ബ്ലോഗുഗളില്‍ കൂടി  ചിലര്‍ നടത്തുന്ന പ്രതികരണമാണ് ഈ പോസ്ടിടാന്‍ പ്രേരിപ്പിച്ചത്..
രൂപയുടെ ഫോണ്ട് വെറും ഫോണ്ട് മാത്രമാണെന്നും അത് യൂണികോഡില്‍ ഉണ്ടാക്കാന്‍ ആ പയ്യന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല  എന്നും..അതിനെ ആദ്യ പേജു വാര്‍ത്തയായി കൊടുക്കാന്‍ മാത്രം പ്രാധാന്യം ഇല്ല  എന്നെല്ലാം പറയുന്നത് ശുദ്ധ മണ്ടത്തരം  അല്ലെ....അസൂയ...അസൂയ...വെറും അസൂയ...ഇതല്ലാതെ ഈ മണ്ടന്മാരെക്കുരിച് എന്ത് പറയാന്‍ ...
ഹേ സാറന്മാരെ...ഞങ്ങള്‍ക്കറിയാം ഇതൊരു സ്ഥിരം സെറ്റപ്പ് അല്ല എന്ന്..പക്ഷെ 24 മണിക്കൂറിനുള്ളില്‍ ഫോണ്ട് തയ്യാറാക്കുകയും അത് വേണ്ടത് പോലെ മാര്‍ക്കറ്റ്‌ ചെയ്യുകയും ചെയ്ത കാസറഗോഡ് പയ്യന്മാരെ അനുമോദിച്ചേ പറ്റു...അതിനു വെറുതെ മാധ്യമങ്ങളെ   തെറി വിളിച്ചു നടന്നിട്ട് കാര്യമില്ല...പോയി അത് പോലെ വല്ലതും ചെയ്യാന്‍ കഴിയുമോ എന്ന് നോക്ക്...അല്ലെങ്കില്‍ നിങ്ങള്‍ പറയുന്ന യൂണികോഡ് സംവിധാനത്തില്‍ പറ്റുമെങ്കില്‍ ഉണ്ടാക്കി കൊണ്ടുവാ...മാധ്യമങ്ങള്‍ നിങ്ങളെയും പ്രശംസിക്കും....നിങ്ങള്‍ക്കും വല്ല്യ ആളായി നടക്കാം....
തനിക്കൊപ്പം അറിവില്ലാത്തവനും, തനിക്കു കഴിയാതിരുന്ന അല്ലെങ്കില്‍ താന്‍ ചിന്തിച്ചു കൂടി ഇല്ലാത്ത കാര്യങ്ങള്‍ ചെയ്ത് ലവന്‍ പൊതുജന ശ്രദ്ധ നേടുമ്പോള്‍ അവന്റെ മുഖത്തേക്ക് വീണ്ടും വീണ്ടു തികട്ടി നില്‍ക്കുന്ന സ്വന്തം അറിവ് ചവച്ച് തുപ്പുകയല്ല വേണ്ടതു...
പിന്നെ എപിക് ബ്രൌസറിന്റെ കാര്യം..ഞാന്‍ ഈ പോസ്റ്റ്‌ മലയാളത്തില്‍ എഴുതിയത് തന്നെ എപിക് ബ്രൌസര്‍ ഉപയോഗിച്ചാണ്...ഗൂഗിള്‍ ഉപയോഗിച്ച് പറ്റാത്തത് കൊണ്ടൊന്നുമല്ല...ഒരു പാട് പ്രാദേശിക ഭാഷകളുള്ള ഇന്ത്യാ  മഹാരാജ്യത്ത് അവര്‍ക്കിഷ്ടമുള്ള ഭാഷ,ഇഷ്ടമുള്ള സമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു ബ്രൌസര്‍ ഉണ്ടാക്കിയവരെ കുറിച്ചു  മാധ്യമങ്ങള്‍ മൗനം   പാലിക്കണം എന്നാണോ  നിങ്ങള്‍ പറയുന്നത് ?... എപിക് ബ്രൌസര്‍ ഉപയോഗിച്ച ആര്‍ക്കും അതിന്റെ ഗുണങ്ങള്‍ മനസ്സിലാവും..
എപിക് ബ്രൌസര്‍ മോസിലയെ അടിസ്ഥാനമാക്കിയാണു പുറത്തിറക്കിയതെന്നും, രൂപയുടെ ഫോണ്ട് യുനികോഡ് സിസ്റ്റത്തില്‍ ഉള്ളതല്ലെന്നും അതു പുറത്തിറക്കിയവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്..അതു കോപ്പാണ് പൊതു ജനം അതുപയോഗിക്കേണ്ട ഞാന്‍ ഒണ്ടാക്കാന്‍ പോകുന്ന വന്‍ സംഭവം കൊണ്ടു പണ്ടാരമടക്കണം എന്ന ചിലരുടെ  വാദം അംഗീകരിക്കാന്‍ കഴിയുന്നതല്ല....
നിങ്ങള്‍ പറയുന്നത് പോലെ രൂപയുടെ ഫോണ്ട് യൂണികോഡില്‍  ഉണ്ടാക്കി അത് കീബോര്‍ഡില്‍ വരുന്നതും കാത്തു നില്‍ക്കുന്നത് ഏതോ ഒരു സിനിമയില്‍ ആരോ പറഞ്ഞത് പോലെ കോഴിക്ക് മുല വരുന്നതും കാത്തു നില്‍ക്കുനത് പോലെയാവില്ലേ...... അത് വരെ ഉപയോഗിക്കാന്‍ ഒരു താല്‍കാലിക സംവിധാനം ഉണ്ടാക്കിയവര്‍ ജീവിച്ചു പൊയ്ക്കോട്ടേ...അവരെ അപമാനിക്കരുത്...






Sunday, July 18, 2010

ഒരു വാക്ക് മിണ്ടാതെ....

 അന്നൊരു ബുധനാഴ്ചയായിരുന്നു,ഉച്ച തിരിഞ്ഞ സമയം ...ഗള്‍ഫില്‍ എല്ലാരും പറയുന്ന weekend , അതുകൊണ്ട് തന്നെ അന്ന് ഓഫീസില്‍ ജോലി കുറവായിരുന്നു, സാധാരണ തിരക്കൊഴിഞ്ഞ സമയങ്ങളില്‍ ചെയ്യാറുള്ളത് പോലെ തന്നെ ബ്ലോഗ്‌ sites തിരഞ്ഞു നെറ്റില്‍ നോക്കിയിരുന്നു. അപ്പോഴാണ് ഒരു ബ്ലോഗില്‍ നഷ്ടപ്പെട്ട പ്രണയത്തിന്‍റെ ഒരു കവിത കണ്ടത്, ഒരു നിമിഷം, കാലചക്രം എന്‍റെ മനസ്സില്‍ 10 വര്‍ഷത്തോളം പുറകോട്ട് തിരിഞ്ഞു.
       അന്ന് 1999 ലെ  ജൂണ്‍ മാസം ആദ്യം , എല്ലാ കുട്ടികളെയും പോലെ ഞാനും സ്കൂളില്‍ പോവാന്‍ തയ്യാറാവുകയാണ്‌ . ഇത്തവണ എനിക്ക് ഒരു പ്രത്യേകത ഉണ്ട്, എന്റെ ഉപ്പാന്റെ നിര്‍ബന്ധം കൊണ്ട് ഞാന്‍ ആദ്യമായി tution ക്ലാസിനു പോണം, ഇംഗ്ലീഷ് നു മാത്രം ( അതിനു മാത്രമാണ് ഞാന്‍ വീക്ക് എന്ന് ഉപ്പാക്ക് തോന്നിയിട്ടുണ്ടാവുമോ  എന്തോ ). അങ്ങനെ ഒട്ടും താല്‍പര്യമില്ലാതെ ഞാന്‍ അങ്ങോട്ട് പോയി. തമ്പി മാഷിനെ  എനിക്കറിയാം എന്റെ സ്കൂളിലെ തന്നെ മാഷ് ആണ്. ആകെ 15 കുട്ടികള്‍   ( ഇംഗ്ലീഷ് വീക്ക് ആയ കുട്ടികള്‍), പരിചയമുള്ള മുഖം ഞാന്‍ പരതി,ഇല്ല,ആരുമില്ല, ആ തിരച്ചിലിനിടയില്‍ എന്റെ കുഞ്ഞി കണ്ണുകള്‍ രണ്ട്  ഉണ്ട കണ്ണുകളില്‍ ഉടക്കി..അവളാണ് ഈ കഥയിലെ നായിക..പേര് മീര..
   
ക്ഷമിക്കണം, എന്നെ പരിചയപ്പെടുത്താന്‍ മറന്നു, ഞാന്‍ ഷാന്‍, മസ്കറ്റില്‍  സിവില്‍ എഞ്ചിനീയര്‍  ആയി ജോലി ചെയ്യുന്നു... കഥയിലേക്ക്‌ വരാം...അങ്ങനെ അത് വരെ ഞാന്‍ കേട്ടിട്ട് മാത്രമുള്ള ആ സ്ഥിരം പല്ലവി, " Love @ First sight "..എനിക്കവളോട് അത് തന്നെ തോന്നി. അതിന്റെ കാരണം ഇപ്പഴും എനിക്കറിയില്ല. എന്റെ ഇഷ്ടം എന്റെ മനസ്സില്‍ തന്നെ കിടന്നു, ആരും അറിഞ്ഞില്ല, അറിയിക്കാന്‍ തോന്നിയില്ല. ആ ഒന്‍പതാം ക്ലാസ്സിന്റെ  അവസാനം വരെ ഒന്നും സംഭവിച്ചില്ല.

       അങ്ങനെയിരിക്കെ ഒരു ദിവസം എന്തോ കാരണം കൊണ്ട്  എനിക്ക് ട്യൂഷന് പോകാന്‍ കഴിഞ്ഞില്ല.. അതിന്റെ പിറ്റേ ദിവസം ഞാന്‍ ചെല്ലുമ്പോള്‍ അവളുടെ ഒരു കൂട്ടുകാരി (
എന്റെയും) എന്നോട് എന്തൊക്കെയോ പറയുന്നു, ആരാണ് എന്റെ മനസ്സില്‍ മാത്രമുള്ള ഈ സംഭവം അവളോട് പറഞ്ഞത്  എന്ന് ഇപ്പഴും എനിക്കറിയില്ല. ...എന്റെ ഇഷ്ടം അവള്‍ അറിഞ്ഞെന്നും അവള്‍ വല്ലാതെ ദേഷ്യത്തിലാണ് എന്നെല്ലാം ഞാന്‍ അറിഞ്ഞു. അവളെ എനിക്ക് കിട്ടില്ല എന്നറിയാമെങ്കിലും എന്റെ ഇഷ്ടം അതുപോലെതന്നെ നിലനിന്നു..
       അങ്ങനെ പത്താം ക്ലാസ്സ്‌ തുടങ്ങി, കഴിഞ്ഞതൊക്കെ കഴിഞ്ഞു, എല്ലാരും SSLC യുടെ തിരക്കില്‍, ട്യൂഷന്‍  അപ്പോഴുമുണ്ട്, പക്ഷെ ഞങ്ങള്‍ രണ്ടാളും 2 ബാച്ചില്‍  ആണെന്ന് മാത്രം,(ഇതിനിടയില്‍ പറയാന്‍ മറന്നു,എന്റെ ഇംഗ്ലീഷ് മെച്ചപ്പെട്ടു, ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന subject ആയി ഇംഗ്ലീഷ് മാറി. ഇംഗ്ലീഷ് നോടുള്ള ഇഷ്ടം കൊണ്ട് ഞാന്‍ വേറെ subject ഒന്നും പഠിക്കുന്നില്ല  എന്ന complaint വരെ വന്നു, അതിനു മുഴുവന്‍ ക്രെഡിറ്റ്‌ ഉം ഞാന്‍ എന്റെ സാറിനു കൊടുക്കുന്നു )
 
       അതിനിടയിലാണ് എന്റെ സ്കൂളില്‍ ഒരു ജില്ലാ  മേള നടക്കുന്നത്, എന്ത് കണ്ടിട്ടാണെന്ന് അറിയില്ല, teachers എനിക്കും തന്നു ഒരു ഐറ്റം. ഞാന്‍ അങ്ങനെ അന്തം വിട്ടങ്ങനെ നില്‍ക്കുമ്പോഴാണ് മറ്റു സ്കൂളിലെ കുട്ടികള്‍ വരുന്ന കൂട്ടത്തില്‍  ഇവളെയും കൂട്ടുകാരികളെയും  കണ്ടത്, ഞാന്‍ മൈന്‍ഡ് ചെയ്തില്ല, ഞാന്‍ ആരാ മോന്‍...!!! ; അതൊക്കെ കഴിഞ്ഞു പിറ്റേ ദിവസം ആ കൂട്ടുകാരിയെ കണ്ടപ്പോള്‍ ഞാന്‍ എന്താണ് മൈന്‍ഡ് ചെയ്യാഞ്ഞത് എന്ന ചോദ്യം, കൂടെ  അവള്‍ക്ക്  അത് സങ്കടമായി  എന്നും. പടച്ചോനെ!!! പണി പാളിയോ എന്നൊരു സംശയം, പക്ഷെ എന്റെ മനസ് സന്തോഷിച്ചു, ഒരുപാട്...ഒരുപാട്, പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ അത് നടന്നു... അങ്ങനെ അന്ന് ഞങ്ങള്‍ പരസ്പരം ഇഷ്ടത്തിലായി. കൃത്യമായി പറഞ്ഞാല്‍ 2000 ഓഗസ്റ്റ്‌ 18  നു വൈകിട്ട് 4 . 45 ന്.

        അവളെന്റെ സ്കൂളില്‍ അല്ലാത്തത് കൊണ്ട് തന്നെ ഈ പത്താം ക്ലാസ്സ്‌ തീരുന്നത് വരെ ഈ കഥയില്‍ പറയത്തക്ക രംഗങ്ങള്‍ ഒന്നുമില്ല.. അങ്ങനെ SSLC exams കഴിഞ്ഞു ഒരു തവണ കണ്ട് ഞങ്ങള്‍  പിരിഞ്ഞു    ( ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം, മൊബൈല്‍ ഫോണ്‍ പ്രചാരത്തില്‍ എത്താത്ത കാലമാണ്, ഇനി കാണുമോ എന്ന് ഉറപ്പിക്കാന്‍ പറ്റാത്ത അവസ്ഥ, എന്നാലും ശുഭ പ്രതീക്ഷയോടെ ഞങ്ങള്‍ പിരിഞ്ഞു)
 
         exams കഴിഞ്ഞു, vecation , result എല്ലാം മുറ പോലെ വന്നു ഇനി +1 അഡ്മിഷന്‍ , ഏറ്റവും നല്ല സ്കൂള്‍ തന്നെ കിട്ടണം (അന്ന് എന്റെ  നാട്ടില്‍ ഏറ്റവും നല്ല +2 സ്കൂള്‍ എന്റെ സ്കൂള്‍ തന്നെ ആയിരുന്നു, പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, മാര്‍ക്ക്‌ മാത്രമാണ് നോക്കുന്നത്, എന്തിനു എന്റെ  ഉപ്പ അതെ സ്കൂളില്‍ ടീച്ചര്‍ ആയിട്ടുപോലും കാര്യമില്ല, പോരാത്തതിനു അന്യ ജില്ലയില്‍ നിന്ന് വരെ കുട്ടികള്‍ വരുന്നുണ്ട്)
        അങ്ങനെ 2001 ജൂണ്‍ 29 ...ഏതായാലും waiting ലിസ്റ്റില്‍ 134 ലാമന്‍     ആയി ഞാന്‍ സ്കൂളിന്റെ ഗേറ്റ് കടന്നു നടന്നു, അപ്പോള്‍ അതാ അവള്‍ എന്റെ  മുന്നിലേക്ക്, ഒറ്റക്കല്ല, കൂടെ അച്ഛനും അമ്മയും , Best !!!. ആദ്യം ഒന്ന് പിടച്ചെങ്കിലും ഞാന്‍ പിടിച്ചു  നിന്നു. അന്ന് ഞാന്‍ ആദ്യം സ്കൂളിന്റെ ഗേറ്റ് കടന്നപ്പോ കണ്ടത് അവളെ , പടച്ചോന്‍ ഞങ്ങടെ കൂടെ ഉണ്ടെന്നു ആദ്യം തോന്നിച്ച  നിമിഷം.... അമ്മ സംസാരിക്കാന്‍ തുടങ്ങി

    " ഷാന്‍  അല്ലെ അറിയാം, ഇവള്‍ക്ക് waiting   ലിസ്റ്റില്‍ 8 ഉണ്ട്. എന്നാലും കിട്ടുമെന്ന് വലല്യ പ്രതീക്ഷയൊന്നും  ഇല്ല, ഇനി ഇവിടെ കിട്ടിയില്ലേല്‍ GBHSS ല്‍ നോക്കണം ", ഞാന്‍ ഉള്ളില്‍ ആര്‍മാദിച്ചു ചിരിച്ചു,അവളും ചിരിച്ചു കാണും. കാരണം എന്‍റെ second option GBHSS ആണല്ലോ.... dinga dinga ...

       അങ്ങനെ interview നടന്നു, അവള്‍ക്കും കിട്ടി, എനിക്കും കിട്ടി. എന്‍റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും സന്തോഷിച്ച ദിവസമുണ്ടയിടുണ്ടാവില്ല.. ഇനി കാണുമോ എന്നുറപ്പില്ലാതെ പിരിഞ്ഞ ഞങ്ങള്‍ ഒരേ സ്കൂളില്‍...എനിക്ക് വയ്യ...!!!

      ജൂലൈ 4 നാണ് ക്ലാസ്സ്‌ തുടങ്ങുന്നത്.. ആ 4 ദിവസങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യം കൂടിയത് പോലെ എനിക്ക് തോന്നി... അങ്ങനെ ആ ദിവസം ഞാന്‍ സ്കൂളില്‍ എത്തി, പതിവ് പോലെ വൈകി..ക്ലാസ്സില്‍ ആദ്യം കയറി നോക്കിയത് അവളെ, കാണാനില്ല, പിന്നീട് മനസിലായി അവള്‍ എന്റെ  ക്ലാസ്സില്‍ അല്ല...

     അങ്ങനെ +1 A ക്ലാസ്സില്‍ ഞാനും +1 C ക്ലാസ്സില്‍ അവളും.. ദിവസങ്ങള്‍ പോയികൊണ്ടിരുന്നു, 2 ക്ലാസ്സുകളില്‍ ആയത്  കൊണ്ടോ അവള്‍ക്ക് എന്നെ ചെറുതായിട്ട്  പേടിയുള്ളത് കൊണ്ടോ ആ ഒരു വര്‍ഷം ഞങ്ങള്‍ സംസാരിച്ചത് തന്നെ വളരെ കുറവായിരുന്നു...( പിന്നീട് +2  എത്തിയപ്പോ അന്ന് വേസ്റ്റ് ആക്കി കളഞ്ഞ ദിവസങ്ങള്‍ ഓര്‍ത്തു നഷ്ടബോധം തോന്നിയിട്ടുണ്ട് ).

     ഞങ്ങളുടെ +2  ക്ലാസ് തുടങ്ങി ‌, ഏതോ ഒരു സാറിന് ഒരു ആശയം, കുട്ടികളെ ആകെ ഒന്ന് shuffle ചെയ്താലോ എന്ന് , കുട്ടികള്‍ ആദ്യം എതിര്‍ത്തെങ്കിലും അത് നടന്നു, അങ്ങനെ +1 ലെ friends നെ നഷ്ടപ്പെട്ട് ഞാന്‍ +2 C ക്ലാസ്സില്‍ എത്തി. അവിടെ എനിക്ക് കിട്ടി, 4 കൂട്ടുകാരെ, അതോടെ അവരുടെ കഷ്ടകാലം തുടങ്ങി. പക്ഷെ ഞാന്‍ "എന്റെ ജീവിതത്തിലെ സുവര്‍ണ കാലഘട്ടം" എന്ന് പറയുന്നത്  ഈ ഒരു വര്‍ഷമാണ്‌ 2002 -2003 . സത്യമായിട്ടും എല്ലാ മേഖലയിലും ഞാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വളരെ അന്ധര്‍മുഖനായിരുന്ന ഞാന്‍ മുന്നോട്ട് വന്നു തുടങ്ങി. കൂട്ടത്തില്‍ പൊരിഞ്ഞ പ്രേമവും, എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എല്ലാം  അറിയാം, ഒരു പക്ഷെ അവിടെ ഹൈ സ്കൂളില്‍ ടീച്ചര്‍ ആയ എന്റെ ഉപ്പാക്ക് പോലും, ഈ സംഭവത്തിനെതിരെ എന്റെ ഉപ്പ എന്നോട് ഒരു വാക്ക് പോലും ( even a single word ... ) ഒരിക്കലും പറഞ്ഞിട്ടില്ല...കിട്ടാണേല്‍ ഇങ്ങനത്തെ dads നെ കിട്ടണം.. അങ്ങനെ ഞങ്ങള്‍ ആര്‍മാദിച്ചു പ്രേമിച്ചു നടന്നു, ഓരോ intervels ഉം ഞങ്ങള്‍ ഒരുമിച്ചായിരുന്നു...അങ്ങനെ അങ്ങനെ ഇതൊക്കെ കണ്ടിട്ട്  എന്റെ ബാച്ച് ല്‍ പിന്നീടു 11 pairs ഉണ്ടായെന്നാണ് ചരിത്രം. അങ്ങനെ ആ ഇരുനില കെട്ടിടത്തില്‍ പഞ്ചാരമുക്കും പ്രേമപ്പടിയും ഒക്കെ സൃഷ്ടിക്കപെട്ടു. ഓരോ ദിവസങ്ങളും വ്യതസ്തങ്ങള്‍ ആയ കാലം.. youth festival നും  sports നും അതുവരെ സ്കൂളില്‍ പോവാത്ത ഞാന്‍ അത്തവണ ആ 5 ദിവസങ്ങള്‍ മുഴുവന്‍ സ്കൂളില്‍ പോയി. സ്നേഹിക്കപ്പെടാന്‍  നമുക്ക് മാത്രമായി ഒരാള്‍ ഉണ്ടാവുക എന്നത് എത്ര മനോഹരമായ കാര്യമാണെന്ന് ഞാന്‍ മനസിലാക്കി. കുട്ടികളുടെയും teachers ന്‍റെയും എല്ലാം അനുവാദത്തോടെ ഞങ്ങള്‍ എല്ലാരും മുന്നോട്ട് പോയി.. സ്വാഭാവികമായി സംഭവിക്കാനുള്ളത് ഒക്കെ സംഭവിച്ചു..half year exam ന് അവള്‍ക്ക് മാര്‍ക്കു കുറഞ്ഞു, ഞാന്‍ കുറെ കൂടെ മെച്ചപെട്ടു, 2 subjects fail  . ഒന്ന് എന്റെ ഉപ്പയുടെ സ്വന്തം subject maths . പോരെ പൂരം.. എനിക്ക് ഇഷ്ടം പോലെ കിട്ടി എന്റെ സാറന്മാരെ കയ്യില്‍ നിന്നു.

    ദിവസങ്ങള്‍ കടന്നു പോവുന്നു, മുന്നാറിലേക്ക് ടൂര്‍... ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഞങ്ങളുടെ annual ടൂര്‍. പിന്നീട് റെക്കോര്‍ഡ്‌, പ്രൊജക്റ്റ്‌ , എന്ന് വേണ്ട സകല തേങ്ങാകുലകളും ഒരുമിച്ച് , ഇവിടെയാണ് പ്രേമത്തിന്റെ മറ്റൊരു ഗുണം എനിക്ക് മനസ്സിലായത്. എന്റെ റെക്കോര്‍ഡ്‌സ് പലതും അവള്‍ എഴുതി... ഇല്ലേല്‍ ഞാന്‍ തെണ്ടിപോയേനെ  . അങ്ങനെ ഒരു ദിവസം വൈകിട്ട് ഇതുപോലൊരു റെക്കോര്‍ഡ്‌ എഴുത്തും സംസാരവും കൂടെ നടക്കുമ്പോള്‍....ദാ വരുന്നു വില്ലന്‍ ... അത്രേം കാലം ഒരു കുഴപ്പവും പറയാതിരുന്ന ഒരു സാര്‍ എന്നെ വിളിക്കുന്നു, എന്നോട് എന്തൊക്കെയോ ചോദിക്കുന്നു, ഞാന്‍ എന്തൊക്കെയോ പറയുന്നു, ലാലേട്ടന്‍ പറഞ്ഞ പോലെ അവിടെ പ്രശ്നം,ഇവിടെ പ്രശ്നം ആകെ പ്രശ്നം.. അവള്‍ സ്റ്റാഫ്‌ റൂമിലേക്ക് പോകുന്നു, സര്‍ എന്തൊക്കെയോ ചോദിക്കുന്നു, അവള്‍ കരഞ്ഞു കൊണ്ട് സ്കൂളില്‍ നിന്നു പോവുന്നു, ഞാന്‍ വീണ്ടും സാറിനോട് സംസാരിക്കുന്നു, സാറിന്റെ  ഭീഷണി, അവളുടെ വീട്ടില്‍ അറിയിക്കുമെന്ന്, ആയിക്കോട്ടെ എന്ന് ഞാന്‍..സംഭവം ഒരു ധൈര്യത്തില്‍ പറഞ്ഞതാണേലും എനിക്ക് നല്ല പേടിയുണ്ടായിരുന്നു,

    അങ്ങനെ അങ്ങനെ എന്റെ വീട്ടിലും അവളുടെ വീട്ടിലും എല്ലാം അറിഞ്ഞു, സ്റ്റഡി ലീവ് സ്റ്റാര്‍ട്ട്‌ ചെയ്തു, എനിക്ക് നല്ല ഒരു ബ്രെയിന്‍ വാഷിംഗ്‌ കിട്ടി എന്റെഉപ്പയുടെ ഒരു  സുഹൃത്തില്‍ നിന്ന്. അങ്ങനെ പകുതി വാഷ്‌ ആയ ബ്രെയിന്‍ കൊണ്ട് പിന്നെ സ്കൂളില്‍ മോഡല്‍ exams ന് പോയപ്പോ ഞാന്‍ അറിഞ്ഞു , അവളുടെയും ബ്രെയിന്‍ വാഷ്‌ ചെയ്യാന്‍ ശ്രമിച്ചു എങ്കിലും നടന്നില്ല പോലും , എനിക്ക് കുറ്റബോധം തോന്നി....അങ്ങനെ, ഒന്നും സംഭവിച്ചില്ല, പതിവിലും ശക്തമായി വീണ്ടും തുടര്‍ന്നു....     
+2 exams തീരുന്ന ദിവസം, അവള്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു, 
" മെഡിക്കല്‍ എന്ട്രന്‍സ്  കോച്ചിംഗ്  center ലേക്ക്    വരില്ലേ" എന്നു..നേരെ എഞ്ചിനീയറിംഗ് ന് പോവാന്‍ നിന്ന ഞാന്‍ നേരെ മറുകണ്ടം ചാടി.. എന്‍റെ ഭാവി തന്നെ മാറ്റിയ തീരുമാനം...
       അങ്ങനെ വീണ്ടും നേരത്തെ പറഞ്ഞ പോലെ vecation കാലത്തേ വേര്‍പിരിയല്‍..but ഇത്തവണ improvement ഉണ്ട്...ഫോണ്‍ calls ഉണ്ടായിരുന്നു...

   പിന്നീട് വളരെ നീണ്ട സമര പരമ്പരകള്‍ക്ക് ശേഷം ഞാന്‍ എന്ട്രന്‍സ് കോച്ചിംഗ് ന് പോയി....(എന്റെ ഒരു വര്‍ഷവും പോയി..) അങ്ങനെ ഞാന്‍ നേരത്തെ പറഞ്ഞ " പടച്ചോന്റെ കാരുണ്യം കൊണ്ട് വീണ്ടും ഒന്നിച്ചു...ഞാന്‍ വിചാരിച്ച പോലെയല്ലായിരുന്നു കാര്യങ്ങള്‍, അവള്‍ പഠിക്കാന്‍ തുടങ്ങി, അതോടെ ഞാനും കുറച്ചു    മാറി കൊടുത്തു , പഠിക്കുന്നവര്‍ പഠിക്കട്ടെ... പക്ഷെ ഞാന്‍ പഠിച്ചില്ല... കെമിസ്ട്രി യും ഞാനും ഒത്തുപോവില്ല എന്ന കാരണം കൊണ്ട് ഞാന്‍ പൊരുതാതെ കീഴടങ്ങി .. 
ഒരു വര്‍ഷം കഴിഞ്ഞു,entrance exam കഴിഞ്ഞു, ആരും പ്രതീക്ഷിക്കാത്തതും  ഞാന്‍ പ്രതീക്ഷിച്ചതും ആയത് തന്നെ എനിക്ക് കിട്ടി...നല്ല റാങ്ക് .. കേരളത്തില്‍ എനിക്ക് പഠിക്കാന്‍ chance കുറവാണ്.. വിട്ടു നേരെ കര്‍ണാടകയിലേക്ക്...ഓക്കേ...സീറ്റ്‌ റെഡി...പക്ഷെ കുറച്ചു സമയം എടുക്കും ക്ലാസ്സ്‌ തുടങ്ങാന്‍... അങ്ങനെ ടൈം പാസ്‌ ചെയ്യാന്‍ വേണ്ടി ഞാന്‍ നേരെ നാട്ടിലെ പ്രസിദ്ധമായ ആര്‍ട്സ്&സയന്‍സ് കോളേജ് വെച്ച് പിടിച്ചു, അവിടെ എന്ട്രന്‍സ് റാങ്ക് പ്രശ്നമല്ലാത്തത് കൊണ്ട് നല്ല കോഴ്സ് തന്നെ കിട്ടി..Bsc Physics ..3 മാസം അവിടെ ...        ( കുറെ നല്ല സുഹൃത്തുക്കളെ കിട്ടി)...ഇവിടെയും പടച്ചോന്‍ വീണ്ടും ഞങ്ങളെ ഒന്നിപ്പിച്ചു, അവളുടെ കോളേജ് ലേക്കും    എന്റെ കോളേജ് ലേക്കും  bus stand ന്‍റെ ഒരേ ഭാഗത്ത്‌ നിന്ന് ബസ്‌...( എനിക്ക് വയ്യ....)....അങ്ങനെ 3 മാസം പോയി....ഞാന്‍ സിവില്‍ എഞ്ചിനീയര്‍ ആവാന്‍ പോയി,,,, അവള്‍  ബയോടെക്നോളജി  പഠിക്കാനും...പക്ഷെ അപ്പോഴേക്കും കാലം പുരോഗമിച്ചല്ലോ, മൊബൈല്‍ ഫോണ്‍ കയ്യില്‍....അതിലൂടെ അടിപൊളിയായി  തുടര്‍ന്നു.. ആ വര്‍ഷം ഞങ്ങള്‍  പ്രണയത്തിന്റെ അഞ്ചാം വര്ഷം പൂര്‍ത്തിയാക്കി......  

 ഇടയ്കിടെ  നാട്ടില്‍ പോവുമ്പോ bus stand ല്‍ വെച്ച് വീണ്ടും കണ്ടുമുട്ടല്‍, കോളേജ് ല്‍ ആവുമ്പോ daily ഫോണ്‍ കാള്‍...അങ്ങനെ എന്റെ ഫസ്റ്റ് ഇയര്‍ exam സമയത്ത് ഞാന്‍ നാട്ടില്‍ study ക്ക് ലീവും കൊടുത്ത് സ്റ്റഡി ലീവ് enjoy ചെയ്യുന്ന സമയം,,,,

        അന്ന് 2005 ജൂലൈ 12 ഉച്ചക്ക് 12 .30 ...പള്ളിയില്‍ പോവുന്നതിനു മുമ്പായി അവളെ വിളിച്ചു....
         "ഹലോ, നീ പറ" 
         "എന്നെ ഇനി വിളിക്കരുത്, കാണരുത്, മിണ്ടരുത് "....
        ആ ഫോണ്‍ കാള്‍ disconnect ആയി...എനിക്ക് അത് വല്യ ഒരു ഷോക്ക്‌ ആയിരുന്നു.. ഒരുവിധത്തില്‍ ഞാന്‍ എന്റെ exam പൂര്‍ത്തിയാക്കി ..എന്താണെന്നോ ഏതാണെന്നോ കാരണം എന്താണെന്നോ ഒന്നും എനിക്കറിയില്ല... ഒന്ന് മാത്രം എനിക്കറിയാം ഞാന്‍ അവളെ സ്നേഹിച്ചിരുന്നു, ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു, എന്റെ ജീവനേക്കാളും ഏറെ ഇഷ്ടപ്പെട്ടിരുന്നു...പക്ഷെ അവള്‍ പോയി....അവള്‍ ഇപ്പൊ എവിടാണെന്ന് എനിക്കറിയില്ല.. ഇപ്പഴും എല്ലാ ദിവസവും രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്ന പോലെ ഒരു തവണയെങ്കിലും ഞാന്‍ അവളെ കുറിച്ച്  ഓര്‍ക്കാറുണ്ട്.... എന്റെ സ്കൂളിലെ ടീച്ചര്‍ പറയുമായിരുന്നു..ആരും ഒന്നിച്ചില്ലെങ്കിലും ഷാനും മീരയും ജീവിതത്തില്‍ ഒരുമിക്കുമെന്ന്..ഞങ്ങള്‍ അതുകേട്ടു ഒരുപാട് സന്തോഷിച്ചിരുന്നു.. അങ്ങനെയുള്ള അവള്‍ ഒരു വാക്ക് പോലും പറയാതെ പോയി...
 
         അത് കഴിഞ്ഞു ഇപ്പൊ  5 വര്‍ഷങ്ങള്‍ കഴിഞ്ഞു...അവളിപ്പഴും എന്‍റെ മനസിലുണ്ട്..പക്ഷെ ഇനി ഒരു കൂടിച്ചേരല്‍ ഇല്ല.... പക്ഷെ അവളെ സ്നേഹിച്ച അതേ ഇഷ്ടത്തോടെ എനിക്കിനി ഇനി ഒരാളെ സ്നേഹിക്കാന്‍ കഴിയുമോ എന്നറിയില്ല....എന്നാലും എന്നെങ്കിലും അവളെ ഒരു തവണ കാണണം എന്നെനിക്കുണ്ട് ... ഒന്നിനുമല്ല...വെറുതെ....വെറുതെ ഒന്ന് കാണാന്‍.....ഒന്ന് നോക്കി നില്‍ക്കാന്‍..എന്തിനു എന്നെ വിട്ടു പോയി എന്നതിന്റെ കാരണം ഒന്ന് കേള്‍ക്കാന്‍.....

                                  " വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം...."    


( ഒരു സൗഹൃദ സംഭാഷണത്തില്‍ ഞാന്‍ അറിഞ്ഞ എന്റെ സുഹൃത്തിന്റെ  പ്രണയം..ഇനി എന്നെങ്കിലും ഭാവിയില്‍ ഒരു കുടുംബ കലഹം ഉണ്ടാകേണ്ട  എന്നു കരുതി പേരുകള്‍ മാറ്റിയിട്ടുണ്ട് ....)

Wednesday, June 23, 2010

ഭര്‍ത്താവിനെ വില്‍ക്കാനുണ്ട്....


ഒരു പടിഞ്ഞാറന്‍ വിനോദകഥ കേള്‍ക്കുക,
          പ്രണയ വിവാഹങ്ങളുടെ നാടാണെങ്കിലും രസികനായ ഒരു ധനികന്‍ ഭര്‍ത്താകന്മാരെ തിരഞ്ഞെടുക്കാനുള്ള ഒരു സ്റ്റോര്‍ സ്വദേശത്ത് തുറന്നു....വനിതകള്‍ക്ക് മനസിനിണങ്ങിയ ജീവിത പങ്കാളികളെ വിലക്ക് വാങ്ങാം. പക്ഷെ ചില നിബന്ധനകള്‍ ഉണ്ട്. കടയില്‍ ആറു നിലകള്‍. ഒരിക്കല്‍ മാത്രമേ ഷോപ്പിംഗ്‌ അനുവദിക്കൂ.മുകളിലേക് പോകുന്തോറും ഭാവി വരന്‍റെ ഗുണമേന്മ ഏറി വരും. ഏതെങ്കിലും ഒരു നിലയില്‍ എത്തിയാല്‍ അവിടുന്ന് പങ്കാളിയെ വാങ്ങാം, അല്ലെങ്കില്‍ മുകളിലേക് പോകാം. പക്ഷെ കടയില്‍ നിന്ന് പുറത്തിറങ്ങി പോവനല്ലാതെ താഴോട്ട് പോവാന്‍ പറ്റില്ല..
          ഒരു യുവതി ഒന്നാം നിലയിലെത്തി, "ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്" എന്ന ബോര്‍ഡ്‌. ഇത് മാത്രം പോരെന്നു കരുതി അടുത്ത നിലയിലേക്ക്,     " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹികുകയും ചെയ്യും".അതും പോരെന്നു തോനിയതിനാല്‍ അവര്‍ മൂന്നാം നിലയിലെത്തി, " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, ഇവരെല്ലാം സുന്ദരന്മാരാണ്".കുറെ കൂടെ മെച്ചമായ selection വേണ്ടി അവര്‍ നാലാം നിലയിലെത്തി,  " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, അതിസുന്ദരന്മാര്‍, വീടുജോലിയില്‍ സഹായികുകയും ചെയ്യും".തരക്കേടില്ല എന്ന് തോന്നിയെങ്കിലും അവര്‍ അഞ്ചാമത്തെ നിലയിലെത്തി, " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, അതിസുന്ദരന്മാര്‍, വീടുജോലിയില്‍ സഹായികുന്നവര്‍, ഒരു സ്വഭാവ ദൂഷ്യവും ഇല്ലാത്തവര്‍ " എന്നായിരുന്നു ബോര്‍ഡ്‌. എന്നിട്ടും  മതിവരാതെ അവര്‍ അവസാന നിലയിലെത്തി. അവിടത്തെ ബോര്‍ഡില്‍ കണ്ടത് ഇങ്ങനെ, ""നിങ്ങള്‍ ഇവിടെ എത്തുന്ന 54623 -ആമത്തെ സന്ദര്‍ശകയാണ്‌,ഇവിടെ പുരുഷന്മാരില്ല, വനിതകളെ തൃപ്തിപെടുത്തുക അസാധ്യമാണെന്ന് തെളിയിക്കുന്ന നിലയാണിത്,പുരുഷന്‍മാരെ വില്‍ക്കുന്ന കടയില്‍ വന്നതിനു നന്ദി......""

Sunday, June 20, 2010

വിസ്മയിപ്പിച്ചു ആധുനിക രാവണന്‍..

റുവിയിലെ സ്റ്റാര്‍ തിയേറ്ററില്‍ നിന്നും വ്യാഴാഴ്ച തന്നെ രാവണന്‍ കാണാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്...ഇന്ത്യയില്‍ വെള്ളിയാഴ്ച്ചയായിരുന്നല്ലോ റിലീസ്....നാട്ടിലെ കൂട്ടുകാര്‍ കാണുന്നതിനു മുമ്പേ ഞാന്‍ കണ്ടു...പക്ഷെ പോസ്റ്റിടാന്‍ അല്പം വൈകിപ്പോയി..ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിസ്മയിപ്പിച്ചു...കഥയല്ല..ലൊക്കേഷനും ക്യാമറയും...അവസാന ഭാഗത്തില്‍ പാലത്തില്‍ തൂങ്ങിയുള്ള രംഗം,വെള്ളത്തിലോട്ട് ചാടുന്ന രംഗങ്ങള്‍..ഗംഭീരം.
കഥാപാത്രങ്ങള്‍

രാവണന്‍:വിക്രം (വീര)
രാമന്‍:പ്രിഥ്വിരാജ് (ദേവ്)
സീത:ഐശ്വര്യ(രാഗിണി)
ഹനുമാന്‍:കാര്‍ത്തിക് ഞ്യാനപ്രകാശം  )
ശൂര്‍പ്പണഖ:പ്രിയാമണി( മറന്നുപോയി)
വിഭീഷണന്‍:മുന്ന 

കുംഭകര്‍ണ്ണന്‍ :പ്രഭു
കഥ

 ഏതൊരു മണിരത്നം  സിനിമയെയും പോലെ കഥയെന്തെന്നറിയാന്‍  അല്പ സമയമെടുത്തു....കഥ രാമായണം തന്നെ..അറിഞ്ഞത് കമ്പരാമായണം ആണെന്ന് ...(രാമായണത്തിന്റെ ഒരുപാട് വേര്‍ഷനുകളില്‍ ഒന്നാണ് കമ്പരാമായണം..ഞാന്‍ വായിച്ചിട്ടില്ല..അത് കൊണ്ട് കഥയോ അറിയുകയുമില്ല..)..ദേവ് ഒരു encounter സ്പെഷലിസ്റ്റ്  ആണ് (മനസ്സിലായില്ലേ...ഈ ക്രിമിനലുകളെ  വെടിവെച്ചു കൊല്ലുന്ന സാധനം).വീര  ഒരു ക്രിമിനലും (കണ്ടിട്ട് മാവോയിസ്റ്റ്  ആണെന്ന് തോന്നി)..വീരയെ വീഴ്ത്താന്‍ ദേവ് എത്തുന്നു..വീരയുടെ പെങ്ങള്‍ പ്രിയാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കല്ല്യാണ  ദിവസം ദേവ് വീരയുടെ വീട്ടിലെത്തി വീരയെ വെടിവെക്കുന്നു..കല്ല്യാണ ചെറുക്കന്‍ പേടിച്ചു ഓടുന്നു...പ്രിയാമണിയെ കുറെ പോലീസുകാര്‍ ചേര്‍ന്ന് ഡാഷ് ഡാഷ് ഡാഷ്...(അത് കാണാമെന്ന പ്രതീക്ഷയില്‍ തിയേറ്ററില്‍ പോകണ്ട...സിനിമയില്‍ അതില്ല..മണിരത്നം ആരാ മൊതല്..)..കഴുത്തില്‍ വെടിയുണ്ട കൊണ്ട വീര രക്ഷപ്പെടുന്നു...പ്രതികാരം തീര്‍ക്കാന്‍ ദേവിന്റെ ഭാര്യ രാഗിണിയെ തട്ടിക്കൊണ്ടു പോയി കാട്ടിലിടുന്നു...രാഗിണിയെ തേടി ദേവ് അലയുന്നു...പിന്നെ..ഇവിടെ  പ്രശ്നം അവിടെ  പ്രശ്നം...ആകെ മൊത്തം ടോട്ടല്‍ പ്രശ്നം..പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം..സോറി ..പതിനാലു ദിവസങ്ങള്‍ക്കു ശേഷം വീര രാഗിണിയെ വെറുതെ വിടുന്നു...തിരിച്ചു വന്ന രാഗിണിയെ ദേവ് സംശയിക്കുന്നു..സംശയ രോഗിയായ ദേവ് രാഗിണിയോട് "അഗ്നിപരീക്ഷ" നേരിടാന്‍ പറയുന്നു..
. .പിന്നെ..പിന്നെ...ഇനി ഞാന്‍ കഥ പറയില്ല...പോയി പടം കാണാന്‍ നോക്ക്....

ഒരു കാര്യം കൂടി...ടിവിയില്‍ വന്നാല്‍ കാണാം എന്നും പറഞ്ഞിരിക്കരുത്...ഇത് തിയേറ്ററില്‍  ബിഗ്‌ സ്ക്രീനില്‍ മാത്രം കാണേണ്ട പടമാണ്‌...അത്രയ്ക്ക് നന്നായിട്ടുണ്ട് സന്തോഷ്‌ ശിവന്റെ ക്യാമറ വര്‍ക്ക്‌....

വാല്‍ക്കഷ്ണം: എല്ലാ അഭിനേതാക്കളും വളരെ നന്നായി അഭിനയിച്ചു ...പക്ഷെ കൂവല്‍ കിട്ടിയ ഒരാളുണ്ട്...രണ്ജിത  ..മനസ്സിലായില്ലേ..നമ്മുടെ നിത്യാനന്ദ സ്വാമിയുടെ സ്വന്തം രണ്ജിത...



Wednesday, June 16, 2010

വുവുസേല --ലോകകപ്പിലെ തേനീച്ചക്കൂട്ടം.


2010 ഫിഫ ലോകകപ്പിലെ ഗ്യാലറികളില്‍ തെനീച്ചക്കൂട്ടങ്ങുളുടെ ആര്‍പ്പുവിളി...ഏകദേശം  3 അടി 3 ഇഞ്ചു നീളവും 140 ഡെസിബെല്‍ ശബ്ദമുണ്ടാക്കാനും കഴിയുന്ന വുവുസേല  എന്ന ആഫ്രിക്കന്‍ വാദ്യം ഇതിനകം തന്നെ ലോകമെങ്ങും ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.2009 ലെ കോണ്‍ഫെടരേഷന്‍ കപ്പ്‌  മുതലാണ്‌ വുവുസേല പ്രസിദ്ധമായത്...അന്നേ അതിനെക്കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ ഉണ്ടായിരുന്നു..മത്സരം നടക്കുമ്പോള്‍ കാണികള്‍ക്ക് അലോസരം ഉണ്ടാക്കുന്ന ഗ്യാലറി ശബ്ദം ഒഴിവാക്കാനുള്ള സംവിധാനം തങ്ങളുടെ ഡിജിറ്റല്‍ ടെലിവിഷനില്‍   ചെയ്യും എന്ന് പറഞ്ഞു കൊണ്ട് BBC ആണ്  വുവുസേലയ്ക്കെതിരെ ഇപ്രാവശ്യം ആദ്യത്തെ വെടി പൊട്ടിച്ചത്.വിവിധ രാജ്യങ്ങളിലെ കാണികള്‍ വുവുസേലയ്ക്കെതിരെ പരാതി ഉയര്‍ത്തിക്കഴിഞ്ഞു.ഉറുഗ്വായ്‌ക്കെതിരെയുള്ള മത്സരത്തില്‍ ടീമിന്റെ നിറംമങ്ങിയ പ്രകടനത്തിനുകാരണം തന്നെ വുവുസെലയായിരുന്നുവെന്നാണ് ഫ്രാന്‍സ് പറയുന്നത്..വുവുസെലയുടെ ശബ്ദം കാരണം ഉറങ്ങാന്‍ പോലുമാകില്ലെന്നതാണ് ഫ്രാന്‍സ് താരം  പാട്രിസ് എവ്‌റയുടെ പരാതി.വുവുസെലയുടെ ശബ്ദം അലോസരം സൃഷ്ടിക്കുന്നുണ്ടെന്ന് ഹോളണ്ട് പരിശീലകന്‍ ബെര്‍ട്ട് വാന്‍ മാര്‍വിക്കും പരാതിപ്പെടുന്നു. 
ലോകകപ്പിനു മുന്നോടിയായി പത്തുലക്ഷം വുവുസലെകളെങ്കിലും ദക്ഷിണാഫ്രിക്കയില്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍. വുവുസെലയുടെ ശബ്ദം സഹിക്കാനാവാത്തവര്‍ക്കുവേണ്ടി ഇയര്‍പ്ലഗ്ഗുകളുടെ കച്ചവടവും രാജ്യത്ത് പൊടിപൊടിക്കുന്നു. 'വുവു-സ്‌റ്റോപ്പര്‍' എന്ന ബ്രാന്‍ഡ്‌നാമത്തില്‍ ഇറങ്ങുന്ന ഇയര്‍പ്ലഗ്ഗുകള്‍ പ്രതിദിനം ഇരുനൂറെണ്ണം വരെ വിറ്റുപോകുന്നുണ്ട്..

പക്ഷെ വുവുസേലയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്..."ഞങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ ആരാണ്?വുവുസേല ഈ രാജ്യത്തിലെ ഓരോ മൈതാനത്തിന്റെയും  ശബ്ദമാണ്.ഞങ്ങള്‍ ബ്രിട്ടനിലോ മറ്റേതു രാജ്യത്തോ പോയി അവര്‍ എങ്ങനെ പെരുമാറണമെന്ന് പറയില്ല.ഇത് അപമാനകരമാണ്" ..."ഈ ലോകകപ്പ് ആഫ്രിക്കയിലാണ്  ഇവിടെ കളി കാണുന്നവര്‍ വുവുസേലയെ സഹിച്ചേ പറ്റൂ".."BBC ക്ക് അവര്‍ക്ക്  ഇഷ്ടമുള്ളത് ചെയ്യാന്‍ കഴിയും..പക്ഷെ അത് ഇവിടെ ഒരു മാറ്റവും ഉണ്ടാക്കില്ല..ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ ശബ്ദം ഒഴിവാക്കണമെങ്കില്‍ അത് ചെയ്യാം..കളിക്കാര്‍ക്കും ആ ശബ്ദം ഇഷ്ടമാണ്..അതവര്‍ക്ക് മൈതാനത്ത് ആവേശം നല്‍കുന്നു..എന്തൊക്കെ സംഭവിച്ചാലും ജനങ്ങള്‍ ആ ശബ്ദത്തെ ഇഷ്ടപ്പെടും.. അത് വഴി അവര്‍ ആഫ്രിക്കയുടെ സംസ്കാരം അറിയും"...ഇങ്ങനെ പോകുന്നു ദക്ഷിനാഫ്രിക്കക്കാരുടെ പ്രതികരണങ്ങള്‍...


വുവുസേല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന വാദവുമായി റോയല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ദഫ്  രംഗത്ത് വന്നു കഴിഞ്ഞു...
 
എന്തൊക്കെയായാലും ഈ കോലാഹലങ്ങള്‍ മൈതാനത്തെ വുവുസേല   നിരോധനത്തിലേക്ക്  ചെന്നെത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം...


Sunday, June 6, 2010

ഫെറ്റ് ദുരന്തം കണ്മുമ്പില്‍ ...

04/06/2010-PHET DAY...ഒമാനിന്റെ ദുരന്ത കലണ്ടറില്‍ കുറിക്കാന്‍ ഒരു ദിവസം കൂടി...06 /06 /2007 ല്‍ ഗോനു വരുത്തിവെച്ച നാശത്തില്‍ നിന്നും കര കയറുന്നതിനു മുമ്പേ ഇത്രയും വലിയൊരു ദുരന്തം കൂടി ആരും പ്രതീക്ഷിച്ചിരുന്നില്ല....

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തുടക്കം..ഓഫിസിലിരിക്കുമ്പോള്‍ ‌ CEO  യുടെ സിര്കുലര്‍ കിട്ടി .."ഒമാനില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ശക്തമായ കാറ്റടിക്കാന്‍   സാധ്യതയുണ്ട്, കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ജോലിക്കാരുടെ  സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ പെട്ടുന്നു ചെയ്യുക ".. നിര്‍ദേശം അനുസരിച്ച് ചെയ്യണ്ടാതെല്ലാം ചെയ്തു...റൂമിലേക്ക്‌ തിരിച്ചു പോവുന്ന വഴിയില്‍ ഭയങ്കര ട്രാഫിക്‌ ബ്ലോക്ക്‌...ഗോനുവിന്റെ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവാം എല്ലാവരും പെട്ടെന്ന്‍ വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു.....അപ്പോഴേ മഴ ചാറുന്നുണ്ടായിരുന്നു..ചെറിയ കാറ്റും..റൂമിലെത്തി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു...കാറ്റിന്റെ പേര് കിട്ടി. PHET... വജ്രം എന്നര്‍ത്ഥം ..ലൈല എന്ന കാറ്റിനു ശേഷം വരാന്‍  പോകുന്നത് ഫെറ്റ് ആണെന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയപ്പോള്‍ ഇത്രയും വിചാരിച്ചിരുന്നില്ല...www.tropicalstormrisk.com  എന്ന സൈറ്റില്‍ കാറ്റിന്റെ ഗതി മനസ്സിലാക്കി..പടച്ചോനെ..അതിന്റെ വരവ് ഞങ്ങള്‍ക്ക് നേരെതന്നെയാനല്ലോ...ഭക്ഷണവും വെള്ളവും വാങ്ങാനായി ലുലുവില്‍ ചെന്ന്.....ലുലുവിലെ ക്യൂവിനു പതിവിലും നീളമുണ്ടായിരുന്നു...എല്ലാവരും ഭക്ഷണവും വെള്ളവും സംഭരിക്കുന്ന തിരക്കില്‍...കാശ് കൌണ്ടറിലെ  വിരസമായ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ മഴയും കാറ്റും ശക്തമായിരുന്നു...റോഡില്‍ മുഴുവന്‍ വെള്ളം...എങ്ങനെയോ റൂമില്‍ എത്തി..വീട്ടിലേക്കു വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു..വ്യാഴാഴ്ച മുഴുവന്‍ ചെറിയ കാറ്റും മഴയും...രാത്രി സുറിലുള്ള ചേട്ടന്‍ മന്‍സൂറിനെ  വിളിച്ചു അവിടത്തെ കാര്യങ്ങള്‍ അന്വേഷിച്ചു..അവിടെ കാറ്റും മഴയും വളരെ ശക്തം...വെള്ളിയാഴ്ച രാവിലെ തന്നെ മന്‍സൂറിന്റെ ഫോണ്‍ വന്നു...അവിടെ വൈദ്യുതി ഇല്ല...ശക്തമായി കാറ്റും മഴയും...മന്‍സൂറിന്റെ home appliance  കടയുടെ ഗ്ലാസ്സുകള്‍ തകര്‍ന്നു...വീണ്ടും നെറ്റില്‍ കാറ്റിന്റെ ദിശ  നോക്കി...ഫെറ്റ് നീങ്ങുന്നത് സൂറിനെ ലക്ഷ്യമാക്കിയാണ്...12  മണിക്കൂറോളം ശക്തമായ കാറ്റടിക്കും..ഞാന്‍ താമസിക്കുന്ന മസ്കറ്റില്‍ കാറ്റിന്റെ ഭീഷണി കുറവ്...ഏകദേശം 11  മണിയായപ്പോള്‍ മന്‍സൂറിനെ വീണ്ടും വിളിച്ചു...ഫോണ്‍ ഔട്ട്‌ ഓഫ് റേഞ്ച്...മനസ്സില്‍ ഭയം...പടച്ചോനെ വല്ലതും...കാറ്റത്ത് ഫോണ്‍ ടവറുകള്‍ കേടായതായിരിക്കും എന്ന് സമാധാനിച്ചു...നാട്ടില്‍ നിന്നും തുടരെ ഫോണ്‍ വിളികള്‍.".മന്‍സൂര്‍ എവിടെ?..വിളിച്ചിട്ട് കിട്ടുന്നില്ല"..ഞാനും ഇതേ അവസ്ഥയിലാണ് ...ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്...സൂറില്‍ 120km വേഗത്തില്‍ ഫെറ്റ് ആഞ്ഞടിച്ചു..."യാ അല്ലാഹ്  ഇക്കയെയും കുടുംബത്തെയും കാക്കണേ.."..അവിടെ എന്ത് സംഭവിച്ചു എന്ന് ഒരു വിവരവും ഇല്ല...ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചു നോക്കി...ശക്തമായ കാറ്റില്‍ ടെലിഫോണ്‍ ബന്ധം തകരാറിലാണ്...അവിടെ ആള്‍ നാശം ഒന്നുമില്ല...അല്‍ഹംദുലില്ലാഹ്  .
ശനിയാഴ്ച പൊതു അവധിയായിരുന്നു...അതുവരെയും മന്‍സൂറിന്റെ വിവരം ഒന്നും തന്നെയില്ല..ഉച്ചയായപ്പോള്‍  മന്‍സൂറിന്റെ  ഫോണ്‍ വന്നു..ഫോണ്‍ കണക്ഷന്‍ കേടായിരുന്നു.. ..കടയുടെ ഗ്ലാസ്സുകള്‍  തകര്‍ന്നു...ശക്തമായ കാറ്റില്‍ കടയിലുണ്ടായിരുന്ന വാഷിംഗ് മെഷീന്‍ വരെ റോഡില്‍ കിടക്കുന്നു...എല്ലാവരും സുകമായിരിക്കുന്നു...

ഫെറ്റ് വരുത്തിവച്ച നാശ നഷ്ടത്തിന്റെ കണക്കുകള്‍ എടുത്തു കഴിയാന്‍ തന്നെ ഒരുപാട് സമയമെടുക്കും...പേര് പോലെത്തന്നെ ഫെറ്റ് വജ്രമായിരുന്നു..വജ്രത്തെക്കാളും  മൂര്ച്ചയുണ്ടായിരുന്നു......ഇത് വരെ 24 മരണം..സൂറില്‍ ഇനി ഒഴുകിപ്പോവാന്‍ ബാക്കിയൊന്നുമില്ല..അധികൃതര്‍ എടുത്ത മുന്‍ കരുതലുകള്‍ മരണ സംഖ്യ കുറയാന്‍ സഹായിച്ചു...ഒമാന്‍ ശീലിച്ചു കഴിഞ്ഞു..കാറ്റിനെ എങ്ങനെ നേരിടണം എന്ന്..ഓരോ ദുരന്തങ്ങളും ഓരോ പുതിയ അനുഭവങ്ങള്‍ നല്‍കുന്നു..  ..ഓരോ ഒമാനിയെയും പോലെ ഞാനും പറയുന്നു...we shall overcome ...



Wednesday, May 26, 2010

ലൈല പാകിസ്‌താന്‍കാരി; വരാനിരിക്കുന്നത്‌ 'ബന്ധു'

നിഷ, കത്രീന, ലൈല... കേള്‍ക്കുമ്പോള്‍ സുന്ദരിമാരെന്നു തോന്നുമെങ്കിലും അത്രയൊന്നും സൗന്ദര്യം അവകാശപ്പെടാനില്ലാത്ത സംഹാരരുദ്രകളായ കൊടുങ്കാറ്റുകളുടെ പേരുകളാണിവ. എന്തിനാണ്‌ ജനങ്ങള്‍ക്ക്‌ ദുരിതം സൃഷ്‌ടിക്കുന്ന കൊടുങ്കാറ്റുകള്‍ക്ക്‌ സുന്ദരികളുടെ പേരു നല്‍കുന്നതെന്ന്‌ ഫെമിനിസ്‌റ്റുകള്‍ ചോദിച്ചാല്‍ അതിന്‌ ഉത്തരമില്ല. എന്നാല്‍ എങ്ങനെയാണ്‌ ഈ ഓരോ കൊടുങ്കാറ്റുകള്‍ക്കും ഓരേ പേര്‌ ലഭിക്കുന്നതെന്നു ചോദിച്ചാല്‍ അതിനു വ്യക്‌തമായ ഉത്തരം ഉണ്ട്‌ താനും. ലോക കാലാവസ്‌ഥ സംഘടനയും (ഡബ്ല്യുഎംഒ) എന്ന സംഘടനയുടെയും യുണൈറ്റഡ്‌ നേഷന്‍സ്‌ ഇക്കണോമിക്‌ ആന്‍ഡ്‌ സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ്‌ ദി പസഫിക്‌ (എസ്‌കാപ്‌) എന്നീ സംഘടനകളുടെ കൃത്യമായ മേല്‍നോട്ടത്തിലാണ്‌ ഓരോ കൊടുങ്കാറ്റുകളും പിറവിയെടുക്കുന്നത്‌. ഓരോ കൊടുങ്കാറ്റിനും പേരിടാനുള്ള അവകാശം ഓരോ രാജ്യത്തിലും നിഷിപ്‌തമാണ്‌. ഉദാഹരണത്തിന്‌ ഏറ്റവും ഒടുവിലായി പിറവിയെടുത്ത കൊടുങ്കാറ്റ്‌ ലൈലയ്‌ക്ക് പേര്‌ സമ്മാനിച്ചത്‌ പാകിസ്‌താനാണ്‌. വടക്കന്‍ ഇന്ത്യനോഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്‌, ഇന്ത്യ, മാലദ്വീപ്‌, മ്യാന്‍മാര്‍, ഒമാന്‍, പാകിസ്‌താന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്‌ എന്നിവര്‍ ചേര്‍ന്ന്‌ 64 പേരുകളാണ്‌ തയാറാക്കി നല്‍കിയിട്ടുളളത്‌. ഇവയില്‍നിന്ന്‌ ഊഴം അനുസരിച്ചാണ്‌ ഇപ്പോള്‍ പേരുകള്‍ നല്‍കുന്നത്‌.
സാങ്കേതികമായ പേരുകള്‍ നല്‍കുന്നതിനു പകരം ഇത്തരം ആകര്‍ഷകമായ പേരുകള്‍ നല്‍കിയാല്‍ പെട്ടെന്ന്‌ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാമെന്നും അതുവഴി മുന്നറിയിപ്പുകളും മറ്റും പെട്ടെന്നു നല്‍കാമെന്നതുമാണ്‌ പ്രത്യേകത. അപകടകരമായ കൊടുങ്കാറ്റുകള്‍ക്കാണ്‌ പേരു നല്‍കുക. പേരു നല്‍കിയിട്ടുള്ള കൊടുങ്കാറ്റുകള്‍ മൂലം സംഭവിക്കുന്ന അപകടങ്ങള്‍ക്കു നഷ്‌ടപരിഹാരം ലഭിക്കുകയും ചെയ്യും. അവസാനമായി പേരിട്ട ആറ്‌ കൊടുങ്കാറ്റുകള്‍ നിഷ (ബംഗ്ലാദേശ്‌), ബിജ്‌ലി (ഇന്ത്യ), അയ്‌ല (മാലദ്വീപ്‌), ഫ്യാന്‍ (മ്യാന്‍മാര്‍), വാര്‍ഡ്‌ (ഒമാന്‍), ലൈല (പാകിസ്‌താന്‍) എന്നിവയാണ്‌. ഇനിയൊരു കാറ്റ്‌ വീശുമ്പോള്‍ അതിനു നല്‍കാനുള്ള പേരും റെഡിയാണ്‌. ബന്ധു. ശ്രീലങ്കയാണ്‌ ഈ പേര്‌ നല്‍കിയിരിക്കുന്നത്‌. തായ്‌ലന്‍ഡ്‌ പേരിട്ടിരിക്കുന്ന ഫെറ്റ്‌ ആണ്‌ ബന്ധുവിനു ശേഷം വീശാനൊരുങ്ങിയിരിക്കുന്നത്‌. കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ ഇനി ബന്ധുവിനായി കാത്തിരിക്കുകയാകും.

Saturday, May 22, 2010

മംഗലാപുരം വിമാനാപകടം ദുരന്തകഥ ഇതുവരെ.....

ദുബായ്‌ എയര്‍പോര്‍ട്ട് സമയം പുലര്‍ച്ചെ 1.10 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം 166 യാത്രക്കാരേയും വഹിച്ച്‌ റണ്‍വെ വിട്ടു. രാത്രി ഭക്ഷണം കഴിച്ച്‌ അല്‍പം സൊറ പറഞ്ഞും, ചിരിച്ചും ചിലര്‍ അല്‍പം മയക്കത്തിലേക്കും ചിലര്‍ ഗാഢനിദ്രയിലേക്കും അകപ്പെട്ടു. പുലര്‍ച്ചെ 6.30 മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള വനനിബിഢമായ കുന്നിന്‍ ചെരുവിനു മുകളില്‍ വിമാനം ലാന്റിംഗിന്‌ സജ്ജമായി. മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ വിമാനത്തിലുള്ളവരെല്ലാം കാല്‍മുഖം കഴുകി പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. പൊടുന്നനെ വിമാനത്തില്‍ നിന്നും അറിയിപ്പ്‌ വന്നു. ഗുഡ്‌മോണിംഗ,്‌ വിമാനം മംഗലാപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയാണ്‌. സീറ്റ്‌ ബെല്‍ട്ട്‌ മുറുക്കി എല്ലാ യാത്രക്കാരും റെഡിയായിരിക്കുക. പെട്ടെന്ന്‌ വിമാനത്തില്‍ നിന്നും എന്തോ പൊട്ടുന്ന ശബ്‌ദം കേട്ടു. ടയര്‍ പൊട്ടിയതാണൊ ? ബ്രേക്ക്‌ പൊട്ടിയതാണോ ? ആളുകള്‍ വിമാനത്തിനകത്തു നിന്നും പരസ്‌പരം ഒച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. പിന്നെ, കുട്ടികളുടെ നിലവിളി. തുടര്‍ന്ന്‌ മുതിര്‍ന്നവരുടേയും. അപ്പോഴേക്കും വിമാനം കാടുമൂടിയ കുന്നിന്‍ പ്രദേശത്ത്‌ വലിയ ശബ്‌ദത്തോടെ തട്ടി താഴെവീഴുകയായിരുന്നു. രക്ഷപ്പെട്ടവരുടെ ഗദ്‌ഗദ കണ്‌ഠത്തില്‍ നിന്നും വന്ന വാക്കുകളാണിവ.

പച്ചമരങ്ങള്‍ നിന്നു കത്തുകയാണ്‌. വിമാന അവശിഷ്‌ടങ്ങള്‍ക്കൊപ്പം കത്തി കരിഞ്ഞ ജഡങ്ങള്‍ തലങ്ങും വിലങ്ങും തെറിച്ചു വീണു. നിശേഷം കരിയാത്ത ഒരു ജഡവുമില്ല. ആരെയും തിരിച്ചറിയാന്‍ പറ്റാത്ത വിധം കരിഞ്ഞ്‌ പോയിരിക്കുന്നു 160 പേരുടെയും ശരീരം. വിമാനത്താവളത്തില്‍ നിന്നും ഉടനടി സന്ദേശം പലദിക്കിലായി പോയി. വിമാനത്താവളത്തില്‍ ഉറ്റവരേയും ഉടയവരേയും കാത്തു നില്‍ക്കുന്നവര്‍ വിളിപ്പാടകലെ നടന്ന സംഭവമറിയാതെ നടുങ്ങിയിരിക്കുകയാണ്‌. അവര്‍ക്കൊന്നറിയാം വിമാനത്തിന്‌ എന്തോ സംഭവിച്ചിട്ടുണ്ട്‌. മണിക്കൂറുകള്‍ക്കകം കാര്യങ്ങളുടെ നിജസ്ഥിതി പുറത്തു വന്നു. വന്ന ബസുകളിലും, കാറുകളിലും അവര്‍ അങ്ങോട്ടോടി. കാര്യങ്ങള്‍ കാണാനുള്ള ശേഷി അവര്‍ക്കുണ്ടായില്ല. കണ്ടവയെല്ലാം അവിശ്വസനീയം. എവിടെയും കരിഞ്ഞ മാംസത്തിന്റെ മണം മാത്രം. ഓരോരുത്തരായി തങ്ങളുടെ ഇഷ്‌ട മുഖങ്ങള്‍ തേടി നടന്നു. കണ്ടവര്‍ അടക്കാനാവാത്ത വേദനയോടെ നെഞ്ചുപൊട്ടി കരഞ്ഞു. കുരുന്നുകളുടെ പ്രാണനറ്റ ശരീരം. കാഴ്‌ച്ചകള്‍ കാണാന്‍ ആര്‍ക്കും മനസ്സു വരില്ല.

കനത്തമഴ കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സമായി. സുരക്ഷാ സേന സമീപത്തെ കാടു വളഞ്ഞ്‌ മതില്‍ തീര്‍ത്തു. ഉദുമയിലെ മാഹിന്‍, തളങ്കരയിലെ ഇബ്രാഹിം ഖലീല്‍, മേല്‍പ്പറമ്പിലെ ഹസൈന്‍, നെല്ലിക്കുന്നിലെ സിദ്ദിഖ്‌ തുടങ്ങി 160 ല്‍ 45 മലയാളികള്‍. ഇതില്‍ 25 പേര്‍ കാസര്‍കോട്ടുകാര്‍. വന്നവര്‍ വന്നവര്‍ മൊബൈല്‍ ഫോണിലും, ലാന്റ്‌ ഫോണിലും വിളിച്ച്‌ ബന്ധുമിത്രാധികളെ അറിയിക്കുകയാണ്‌. വിമാനം കത്തി ഉപ്പ പോയി, ഉമ്മ പോയി, മകന്‍ പോയി ചിലര്‍ക്കൊന്നും പറയാന്‍ കഴിയുന്നില്ല.

അങ്ങേ തലയ്‌ക്കില്‍ നിന്നും കൂട്ട നിലവിളി. കിട്ടിയ വാഹനം പിടിച്ച്‌ കേട്ടവര്‍ കേട്ടവര്‍ മംഗലാപുരത്തേക്ക്‌. ആളുകളുടെ വരവും അന്വേഷണങ്ങളും കോലാഹലമായപ്പോള്‍ ബജ്‌പെ എയര്‍പോര്‍ട്ട്‌ താത്‌കാലികമായി അടച്ചിട്ടു.

ഇത്രയും വേദനാജനകമായ ഒരു ദുരന്ത കാഴ്‌ച്ച കര്‍ണ്ണാടകക്കാരും മലയാളികളും കണ്ടിട്ടുണ്ടാവില്ല. ഈ ദുരന്തത്തില്‍ രക്ഷപ്പെട്ടവര്‍ ആറ്‌ പേര്‍. ആയുസിന്റെ ബലം കൊണ്ട്‌ ഇവര്‍ മംഗലാപുരം വെന്‍ലോക്ക്‌, എസ്‌.ഇ.എസ്‌ എന്നീ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ഇതില്‍ രണ്ട്‌ മലയാളികള്‍, ബാക്കി കര്‍ണ്ണാടകക്കാരും. സാബിറിന്‍, ഫാറൂഖ്‌, മുഹമ്മദ്‌ കുഞ്ഞി, റിജോയ്‌ പ്രതാപ്‌ ഡിസൂസ, കിഷോര്‍, പ്രദീപ്‌. ഇവരില്‍ മൂന്ന്‌ പേരുടെ നില അതീവ ഗുരുതരമാണ്‌. 137 മുതിര്‍ന്നവര്‍. 19 കുട്ടികള്‍. നാല്‌ കൈക്കുഞ്ഞുങ്ങള്‍. ആറ്‌ ജീവനക്കാരുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌.

മരിച്ചവരുടെ കുടുംബത്തിന്‌ രണ്ട്‌ ലക്ഷവും. അപകടത്തില്‍ പെട്ടവര്‍ക്ക്‌ 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കും. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫൂല്‍ പട്ടേല്‍ കേരള മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

വിമാനാപകടം സംബന്ധിച്ച കാരണങ്ങള്‍ വ്യോമയാന വകുപ്പ്‌ ഇനിയും പുറത്തു വിട്ടിട്ടില്ല. അപകട കഥ ഇപ്പോഴും ഊഹാപോഹങ്ങളിലാണ്‌. റണ്‍വേയിലെ തകരാറ്‌, വിമാനത്തിന്റെ ടയര്‍ പൊട്ടിയത്‌, ബ്രേക്ക്‌ അപകടം ഒന്നും തിരിച്ചറായാനാവാത്ത വിധം കാരണങ്ങള്‍ വ്യക്തമാക്കുന്നില്ല. അപകട കഥ അറിയണമെങ്കില്‍ ഇനിവിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ്‌ പരിശോധിക്കണം. ഇതിനായി കേന്ദ്ര വ്യോമയാന വകുപ്പ്‌ അന്വേഷണ സംഘം മംഗലാപുരത്തേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌.
courtesy:www.kasaragodvartha.com 

Tuesday, May 4, 2010

ചില തത്സമയ ചാനല്‍ സാഹസങ്ങള്‍!

ഏത് പട്ടിക്കും ഒരു ദിവസമുണ്ടെന്ന് പറയുന്നതെത്ര ശരിയാണെന്നത് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ കണ്ടപ്പോള്‍ ഒടുവില്‍ ബോധ്യമായി. വിലക്കയറ്റം, പണപ്പെരുപ്പം, ഖണ്ഡനോപക്ഷേപം, ലളിത് മോഡി, ഹര്‍ത്താല്‍, പി ജെ ജോസഫ് വാര്‍ത്താ ചാനലുകള്‍ക്ക് വിഷയങ്ങള്‍ക്ക് പഞ്ഞമില്ലാത്ത വ്യാഴാഴ്ച മലയാ‍ളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ വലിയൊരു സാഹസം ചെയ്തു.
എട്ടു മാസമായി ഒരു കിണറില്‍ സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന പട്ടിയെയും കോഴിയേയും പുറത്തെത്തിക്കാന്‍ ചാനലിലെ രണ്ട് ജേണലിസ്റ്റുകള്‍ ക്യാമറക്കാരനെയും കൂട്ടി ‘നേരോടെ നിരന്തരം നിര്‍ഭയം’ രംഗത്തിറങ്ങി. ഫയര്‍ഫോഴ്സും നാട്ടുകാരും എല്ലാം ചാനലില്‍ മുഖം കാണിക്കാനുളള ആവേശത്തില്‍ ആര്‍പ്പുവിളികളുമായി ജേര്‍ണലിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചതോടെ അത് തത്സമയ സം‌പ്രേക്ഷണം ചെയ്യാതെ ചാനലിന് നിവൃത്തിയില്ലെന്നായി!
ഒടുവില്‍ ഒരു ബുള്ളറ്റിനില്‍ മുഴുവന്‍ പട്ടിയെയും കോഴിയെയും പുറത്തെത്തിക്കാനുള്ള ശ്രമം തത്സമയം സം‌പ്രേക്ഷണം ചെയ്ത് ചാനല്‍ പ്രേക്ഷകരെ ശരിക്കും പരീക്ഷിച്ചു. കൂടിപ്പോയാല്‍ ഒരു ബുള്ളറ്റിനിലെ രസകരമായ രണ്ട് മിനിറ്റ് വാര്‍ത്തയില്‍ ഒതുങ്ങേണ്ട ഒരു സംഭവത്തെയാണ് എക്സ്ക്ലൂസീവായി അരമണിക്കൂര്‍ സം‌പ്രക്ഷണം ചെയ്ത് ചാനല്‍ പ്രേക്ഷകരെ കളിയാക്കിയത്.
ജേര്‍ണലിസ്റ്റുകളുടെ ആകാംക്ഷയും പ്രേക്ഷകരുടെ ക്ഷമയും അതിന്‍റെ ഉച്ചസ്ഥായിലെത്തിയ നിമിഷം ഫയര്‍ഫോഴ്സ് അതിസാഹസികമായി പട്ടിയെയും കോഴിയെയും പുറത്തെടുത്തു. കൂടി നിന്ന ജനക്കൂട്ടവും ലേഖികയും ഒരുപോലെ ആര്‍പ്പു വിളിച്ചു. തത്സമയം ചാനലിലൂടെ കണ്ടു നിന്ന പ്രേക്ഷകര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ‘നായയെ ഇതാ പുറത്തെടുത്ത് കഴിഞ്ഞിരിക്കുന്നു. അവന്‍ വളരെ ക്ഷീണിതനാണ്’ എന്ന് ജേര്‍ണലിസ്റ്റുകളിലൊരാള്‍ പറഞ്ഞത് പരിപാടി കണ്ടിരിക്കുന്നവരില്‍ ചിരിയുണര്‍ത്തിയിരിക്കുമെന്ന് തീര്‍ച്ച.
പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ലെന്നും മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ അത് വാര്‍ത്തയാണെന്നും ജേര്‍ണലിസം ക്ലാസുകളിലെ പ്രാഥമിക പാഠമാണ്. എന്നാല്‍ ടെലിവിഷന്‍ യുഗത്തില്‍ പട്ടി കിണറില്‍ വീണാലും വാര്‍ത്തയാണെന്ന് ചാനല്‍ തെളിയിച്ചു.
എന്താണ് വാര്‍ത്തയാകുന്നത് എന്താണ് വാര്‍ത്തയാകേണ്ടതെന്ന് വലിയ വായില്‍ വിളിച്ചു പറയുന്ന പ്രമുഖ ചാനലുകള്‍ കേരളത്തെ കണ്ടെത്തുന്നത് ഇങ്ങനെയായത് പ്രേക്ഷകരുടെ വിധിയെന്നല്ലാതെ എന്ത് പറയാന്‍. സഹജീവികളോടുളള സഹാനുഭൂതിയെന്ന് പറയാമെങ്കിലും ഇത് കുറച്ചു കടന്നു പോയില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
courtesy:www.malayalam.webdunia.com

Wednesday, March 10, 2010

പെണ്ണേ നിനക്കിത്രമാത്രം മതിയോ ???

ലോകം മുഴുവന്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ഏറെ ചര്‍ച്ചയ്ക്കിടയാക്കി ഒരു വനിതാദിനം കൂടി കടന്നുപോയി. സ്ത്രീകള്‍ കൈവരിച്ച നേട്ടത്തെക്കുറിച്ചും ഇനി ലഭിക്കാനിടയുള്ള സ്വര്‍ഗത്തെക്കുറിച്ചുമുള്ള വിലയിരുത്തലുകളും കണക്കുകൂട്ടലും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടു. വനിതാദിനത്തില്‍ ഓസ്കറില്‍ പുതിയ ചരിത്രം കുറിച്ച് കാതറിന്‍ ബിഗലോ ആഗോളതലത്തില്‍ സ്ത്രീകളുടെ ശിരസുയര്‍ത്തി. ഇപ്പോഴിതാ പാര്‍ലമെന്‍റില്‍ വനിതാ സംവരണ ബില്ലും പാസായിരിക്കുന്നു.
ഇതോടെ വനിതകള്‍ക്ക് കിട്ടാനുള്ള കസേരകളുടെ എണ്ണം പറഞ്ഞുള്ള കളികള്‍ എല്ലായിടത്തും സജീവമായിരിക്കുന്നു. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒരു വനിതാസംവരണ ബില്ലിലൂടെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയുമോ എന്നത് ഗൌരവമായി പരിശോധിക്കേണ്ട വിഷയമാണ്. ഇന്നും തെരുവുകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട പതിനായിരക്കണക്കിന് അമ്മമാരെയും പെണ്‍കുട്ടികളെയും ഇന്ത്യയില്‍ കാണാം. വനിതാമുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഈ സ്ഥിതിക്ക് മാറ്റമില്ലെന്ന് സംശയലേശമന്യേ പറയാം. ഫെമിനിസ്റ്റുകള്‍ ഉയര്‍ത്തുന്ന വനിതാശാക്തീകരണത്തിന്‍റെ പരിധിയില്‍ ഈ അമ്മമാരും പെണ്‍കുട്ടികളും ഇനിയും ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
അധികാരത്തിന്‍റെ ബലമുണ്ടെങ്കില്‍ സ്ത്രീകള്‍ സ്വന്തം സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് കഴിഞ്ഞകാല ചരിത്രങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ കടക്കെണിയില്‍ നിന്ന് കരകയറാന്‍ കര്‍ഷകര്‍ സ്വന്തം ഭാര്യമാരെ വില്‍ക്കുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ട് അധികകാലം കഴിഞ്ഞിട്ടില്ല. ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിലാണ് ഈ വിരോധാഭാസം അരങ്ങേറിയതെന്ന് പ്രത്യേകം ഓര്‍ക്കണം. മായാവതി മന്ത്രിസഭയില്‍ എത്ര വനിതാമന്ത്രിമാര്‍ ഉണ്ടെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും.
മറ്റൊരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന തലസ്ഥാനനഗരിയില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരെന്ന് തീര്‍ത്തുപറയാന്‍ വയ്യ. രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഒരു മാധ്യമപ്രവര്‍ത്തകയെ ഡല്‍ഹിയില്‍ സാമൂഹിക വിരുദ്ധര്‍ കൊലപ്പെടുത്തിയപ്പോള്‍ പെണ്ണുങ്ങള്‍ പാതിരാത്രിയില്‍ ഇറങ്ങിനടക്കരുതെന്ന മറുപടിയായിരുന്നു മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തില്‍ നിന്നും ഉണ്ടായത്. ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാര്‍ മെച്ചപ്പെട്ട വേതനത്തിനായി സമരം നടത്തിയത് നാം മറന്നുകാണില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം താങ്ങാനാകാതെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഒടുവില്‍ പ്രശ്നത്തില്‍ ഇടപെട്ടത് മറച്ചുവയ്ക്കുന്നില്ല. എന്നാല്‍ ഒരു വനിത മുഖ്യമന്ത്രിയായ നാട്ടില്‍ എന്തുകൊണ്ട് നഴ്സുമാര്‍ക്ക് ഈ ഗതി വന്നു എന്നാണ് ചിന്തിക്കേണ്ടത്.
പുരുഷ മേധാവിത്വത്തെ നിരന്തരം പഴിക്കുന്ന സ്ത്രീകള്‍, ഇന്ത്യയില്‍ അധികാരത്തിലെത്തിയ വനിതകള്‍ സ്വന്തം വംശത്തിനായി ചെയ്ത കാര്യങ്ങള്‍ പരിശോധിച്ചാല്‍ വനിതാ അധികാരത്തില്‍ സ്ത്രീകള്‍ക്ക് ലഭിച്ച പരിഗണനയും പരിചരണവും മനസിലാകും. വനിതാബില്ലെന്ന വിപ്ലവത്തിലൂടെ ഇപ്പോഴത്തെ പെണ്‍ നേതാക്കള്‍ ഈ സ്ഥിതി പെട്ടന്ന് മാറ്റിമറിക്കുമെന്ന് കരുതാന്‍ വയ്യ. കാരണം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അവര്‍ (അല്ലെങ്കില്‍ അവരെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍) ശക്തമായി ശബ്ദമുയര്‍ത്തുകയായിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ നിന്ന് എന്നേ ഇത്തരം പീഡനങ്ങള്‍ തുടച്ചുനീക്കാന്‍ കഴിയുമായിരുന്നു. അടുത്തിടെ ഏറെ കോളിളക്കം സൃഷ്ടിച്ച രുചിക കേസ് തന്നെ എടുത്തുനോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.
മാനംഭംഗത്തിനിരയായ ഒരു ഒമ്പതുവയസുകാരിയുടെ മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയില്‍ മുംബൈയിലെ ഒരു പൊലീസ് ഇന്‍സ്പെക്ടറുടെ വീട്ടിലെ ടെറസില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. എത്ര വനിതാ സംഘടനകള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി?. പാര്‍ലമെന്‍റിന് പുറത്ത് വനിതാബില്‍ പാസാ‍ക്കാന്‍ തൊള്ള വലിച്ചുകീറിയ വനിതാ സംഘടനാ പ്രതിനിധികള്‍ ഒരുപക്ഷേ ഈ ഹീനകൃത്യം അറിഞ്ഞിട്ടുപോലുമുണ്ടാകില്ല. ഇതിന് ഒരു മാസം മുമ്പ് മുംബൈയില്‍ തന്നെ കുര്‍ള വത്സല്യതായ് നഗറില്‍ ഒരു ആറുവയസുകാരിയും ഇതേ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതൊക്കെ ആരറിയാന്‍? ഏത് ഫെമിനിസ്റ്റാണ് ഈ കുഞ്ഞുങ്ങളെ വികാരത്തിന്‍റെ പേരില്‍ വലിച്ചുകീറിക്കൊന്ന കാമാധമന്‍‌മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത്?
നമ്മുടെ കേരളത്തിന്‍റെ കാര്യവും മോശമല്ല. സംസ്ഥാനത്ത് ഈ സര്‍ക്കാരിന്‍റെ കാലത്ത് 29,646 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞത് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തന്നെയാണെന്നത് ഒരു പക്ഷേ കൌതുകകരമായിരിക്കാം. പത്ത് വയസ്സില്‍ താഴെയുള്ള 158 പേരും, 15നും 29നും ഇടയില്‍ പ്രായമുള്ള 13,897 പേരും, 30നും 65നും ഇടയില്‍ പ്രായമുള്ള 14,545 പേരും ആണ് ആഭ്യന്തരമന്ത്രിയുടെ കണക്കിലുള്ളത്. അറുപത്തിയഞ്ച് വയസിന് മുകളിലുള്ള 398 വൃദ്ധകളും നമ്മുടെ ചുറ്റുവട്ടത്ത് പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയുമ്പോള്‍ നാം അതിശയപ്പെടരുത്. അക്ഷരാ‍ഭ്യാസം ഇനിയും പൂര്‍ണ്ണമായി കടന്നുചെല്ലാത്ത നമ്മുടെ ആദിവാസിക്കുടികളില്‍ അരങ്ങേറുന്ന പീഡനങ്ങളുടെ കണക്കെടുത്താല്‍ ഇതിലും ഞെട്ടിപ്പിക്കുന്ന വസ്തുതകളായിരിക്കും പുറത്തുവരിക. കവിയൂരില്‍ പീഡനത്തിനിരയായി ജീവനൊടുക്കിയ അനഘയും കിളിരൂര്‍ പീഡനത്തിന്‍റെ ഇര ശാരിയും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി നമുക്ക് മുമ്പില്‍ അവശേഷിക്കുന്നു.
അധികാരക്കസേരകളിലെത്തുന്ന സ്ത്രീകളുടെ എണ്ണമുയര്‍ത്തിയതുകൊണ്ട് ഈ സ്ഥിതിക്ക് ഒരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ വനിതാ ജനസംഖ്യയുടെ പകുതിയും അക്ഷരാഭ്യാസമില്ലാത്തവരാണ്. ഒരു വനിതാ സംവരണ ബില്ലുകൊണ്ട് ഇനിയും നിരവധി വസുന്ധരാ രാജ സിന്ധ്യമാരെ സൃഷ്ടിക്കാമെന്നല്ലാതെ മറിച്ചൊരു മാറ്റവും പ്രതീക്ഷിക്കാനാകില്ല. വനിതാബില്‍ പാസാക്കാന്‍ രണ്ട് ദിവസം എടുത്തു എന്നതുതന്നെ വരാനിരിക്കുന്ന പെണ്‍‌ലഹളയുടെ തുടക്കമായി കാണാം.
അധികാരത്തിന്‍റെ കുറവുകൊണ്ടല്ല നമ്മുടെ സ്ത്രീകള്‍ ഇന്നും താഴേക്കിടയില്‍ കിടക്കുന്നത്. അതുകൊണ്ട് തന്നെ നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചതുകൊണ്ട് ഈ സ്ഥിതി മാറുമെന്ന് കരുതാന്‍ കഴിയില്ല. സംവരണ ബില്ലിന്‍റെ ബലത്തില്‍ കഴിവുറ്റ, രാഷ്ട്രസേവനത്തിന് പ്രതിജ്ഞാബദ്ധരായ എത്ര വനിതാനേതാക്കള്‍ വരും നാളുകളില്‍ ഉയര്‍ന്നുവരുമെന്ന് കാത്തിരുന്നു കാണേണ്ടതുതന്നെയാണ്.
courtesy:www.malayalam.webdunia.com

Saturday, February 20, 2010

ഹേയ് ചാനല്‍ ഗേള്‍സ്, ഒരു മിനിറ്റ്!

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന് മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. മലയാളത്തിലെ വാര്‍ത്താ അവതാരകരായ ചില പെണ്‍കുട്ടികളുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ദിവസം കുറഞ്ഞത് ഒരു തവണയെങ്കിലും ഈ പഴമൊഴി ഓര്‍ക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍. എത്രത്തോളം അശ്രദ്ധമാകാമോ അതിന്‍റെ പരമാവധി അശ്രദ്ധയോടെ വാര്‍ത്തകളെ ‘ഓണ്‍ എയറിലേക്ക്’ പറത്തി വിടാനാണ് പലര്‍ക്കും താല്പര്യം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളുമായി ടെലിപ്രോംപ്റ്ററിനു മുന്നിലിരുന്ന പല പെണ്‍കുട്ടികളും ഒരു ദിവസം ഒരു അബദ്ധം എന്ന രീതിയില്‍ നല്ല പോലെ സ്കോര്‍ ചെയ്യുന്നുണ്ടായിരുന്നു. ഇതില്‍ പുതുമയൊന്നുമില്ലെങ്കിലും കേരളം വളരെ ഗൌരവത്തോടെ കൈകാര്യം ചെയ്യുന്ന വാര്‍ത്തകളെക്കുറിച്ച് തികച്ചും അജ്ഞരാണെന്ന് തെളിയിക്കുന്ന രീതിയില്‍ ഉള്ളതായിരുന്നു ചില ചോദ്യങ്ങള്‍.

ഒരു ഉദാഹരണം. മലയാളിയെ സ്വകാര്യ ടെലിവിഷന്‍ ലോകത്തേക്ക് കൈപിടിച്ച് നടത്തിയവരുടെ വാര്‍ത്താചാനലിലാണ് സംഭവം. ശ്രേയാംസ്കുമാറിന്‍റെ ഭൂമിയില്‍ വയനാട് കളക്ടര്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ട ദിവസം. ഏറ്റവും പുതിയ വിവരങ്ങളുമായി ഹൈക്കോടതിയുടെ മുമ്പില്‍ നിന്നും റിപ്പോര്‍ട്ടര്‍ ലൈവുമായി റെഡി. ന്യൂസ് സ്റ്റുഡിയോയിലിരിക്കുന്ന പെണ്‍കുട്ടി പതിവു പോലെ ചോദ്യം തുടങ്ങി.

വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യം കുറച്ച് ‘ആഴ’ത്തിലുള്ളതായിരുന്നു. ചോദ്യം ഇങ്ങനെ, ‘ശ്രേയാംസ്കുമാറിന്‍റെ ഭൂമിയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. പറയൂ, എന്തൊക്കെയാണ് വിശദാംശങ്ങള്‍?’ ഓണ്‍ എയറിലേക്ക് ചോദ്യം പറത്തിവിട്ട് കൂളായി അവതാരക ഇരിക്കുകയാണ്. ആഴത്തിലുള്ള ഒരു ചോദ്യം ചോദിച്ചതിന്‍റെ ഭാവവും മുഖത്തുണ്ട്.

ചോദ്യം കേട്ട് ഹൈക്കോടതിയുടെ മുമ്പില്‍ ‘ലൈവാ’യി നിന്ന റിപ്പോര്‍ട്ടര്‍ പെണ്‍കുട്ടി ഒന്നു പരുങ്ങി. പക്ഷേ അവതാരകയുടെ അറിവില്ലായ്മയെ തിരുത്താനുള്ള മനസ്സ് റിപ്പോര്‍ട്ടര്‍ കാണിച്ചു. ഇടുക്കി ജില്ലാ കളക്ടറല്ല വയനാട് ജില്ലാ കളക്ടറാണ് ബോര്‍ഡ് സ്ഥാപിച്ചത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു റിപ്പോര്‍ട്ടിംഗ് തുടങ്ങിയത്.

ഭൂപ്രശ്നം രണ്ടിടത്തും സജീവമായി നില്ക്കുന്നതിനാല്‍ വയനാടും മൂന്നാറും ഒരുനിമിഷം ചിലപ്പോള്‍ മാറിപ്പോകാം. എങ്കിലും ന്യൂസ് സ്റ്റുഡിയോയിലിരുന്ന് വാര്‍ത്തകളെ അന്തരീക്ഷത്തിലേക്ക് പറത്തി വിടുമ്പോള്‍ കമ്പനിയോട് മാത്രമല്ല വാര്‍ത്തയോടും ജനങ്ങളോടും ഓരോ അവതാരകയും അവതാരകനും പ്രതിബദ്ധരാണ്. വാര്‍ത്താ അവതാരകര്‍ ടെലി പ്രോംപ്റ്ററില്‍ നോക്കി വാര്‍ത്ത വായിക്കുന്നത് ഇന്നും ഒരു വലിയ വിഭാഗം സാധാരണ ജനങ്ങള്‍ക്കും അദ്ഭുതമാണ്. ആ അദ്ഭുതം അങ്ങനെ തന്നെ നിലനില്ക്കട്ടെ.

എല്ലാ കാര്യങ്ങളെയുംക്കുറിച്ച് വ്യക്തമായ അറിവും ആഴത്തിലുള്ള അവബോധവും ഓരോ വാര്‍ത്താ അവതാരകര്‍ക്കും വേണം. മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതിലും മേയ്ക്കപ്പ് ശരിയാക്കുന്നതിലും ഡ്രസ്സിനു ചേരുന്ന ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും കാണിക്കുന്നതിന്‍റെ പകുതി ശ്രദ്ധയും ബോധവും ന്യൂസ് സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ ഉണ്ടെങ്കില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കില്ല.

പ്രോംപ്റ്ററിന്‍റെ മുമ്പില്‍ ഇരിക്കുമ്പോള്‍ പലരും സ്വന്തം പ്രായോഗിക ബുദ്ധി ഉപയോഗിക്കാനും ശ്രദ്ധിക്കാറില്ല. തലക്കെട്ടുകള്‍ വായിച്ചു കഴിയുമ്പോള്‍ ടെലിപ്രോംപ്റ്ററിന് എന്തെങ്കിലും സംഭവിച്ചാല്‍ അന്തം വിട്ടിരിക്കുന്ന അവതാരകരോ പരസ്പരം ബന്ധമില്ലാത്ത വാചകങ്ങളോ ആയിരിക്കും മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്നത്.

മലയാളത്തിലെ ആദ്യ മുഴുവന്‍സമയ വാര്‍ത്താചാനലില്‍ തലവാചകം പറഞ്ഞതിനു ശേഷം കേട്ട വാര്‍ത്ത ഇങ്ങനെ. ‘ശമ്പള കമ്മീഷന്‍ തടയണ പൊളിക്കുമോ എന്ന് ഇന്നറിയാം. ബി ജെ പി നിര്‍വ്വാഹക സമിതി ലീഡ് മറികടക്കാന്‍ ദക്ഷിണാഫ്രിക്ക’. വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതാണോ ഇതിന് കാരണം. അല്ല ന്യൂസ് സ്റ്റുഡിയോയില്‍ ബുദ്ധി ഒട്ടുമേ ഉപയോഗിക്കുന്നില്ലെന്നത് തന്നെ. അവതാരകരെ, എന്തെങ്കിലും ചോദിച്ച് പറഞ്ഞ് പോകാനുള്ള റിഹേഴ്സല്‍ നാടകവേദിയല്ല ന്യൂസ് സ്റ്റുഡിയോ. നിങ്ങള്‍ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേള്‍ക്കുന്ന ഒരു വലിയ പ്രേക്ഷക സമൂഹമുണ്ടെന്ന് മറക്കരുത്.

ട്വന്‍റി 20 ക്രിക്കറ്റിനെ രണ്ടായിരത്തി ഇരുപത് ക്രിക്കറ്റായി മാറ്റിയ മിടുക്കിയും നമ്മുടെ വാര്‍ത്തചാനലുകള്‍ക്ക് മാത്രം സ്വന്തം. ‘ക്ഷമിക്കണം’ എന്ന വാക്ക് മലയാളത്തിലുള്ളതു കൊണ്ട് എന്ത് പറഞ്ഞാലും അതെടുത്ത് വീശാം. വാര്‍ത്താ അവതാരകരെ നിങ്ങളോട് ക്ഷമിക്കാനും പൊറുക്കാനുമല്ല ജനം വാര്‍ത്ത കാണുന്നത്. വാര്‍ത്തയെ അതിന്‍റെ വ്യക്തതയോടെയും ആധികാരിതയോടു കൂടിയും അറിയുവാനാണ്.

വാര്‍ത്തകളെക്കുറിച്ചും സമകാലിക വര്‍ത്തമാനത്തെക്കുറിച്ചും ബോധമുള്ളവരാണ് നിങ്ങള്‍. കുടുംബത്തിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും എന്തെങ്കിലും പ്രശ്നങ്ങള്‍ കാണും. പക്ഷേ, ന്യൂസ് സ്റ്റുഡിയോയില്‍ നിങ്ങള്‍ വാര്‍ത്തകളെ അടിമകളാക്കണം. പറയുന്ന ഓരോ വാക്കും എന്താണെന്ന് മനസ്സിലുണ്ടാവണം. ഒന്നു ശ്രമിച്ചു നോക്കൂ. ന്യൂസ് സ്റ്റുഡിയോയിലെ ബ്ലണ്ടറുകള്‍ ആവര്‍ത്തിക്കാതിരിക്കൂ. രാജേശ്വരി മോഹന്‍, മായ, അളകനന്ദ, അനുപമ എന്നിവരെ പോലുള്ള മികച്ച വര്‍ത്താ അവതാരകരുടെ പിന്‍മുറക്കാര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ജോയ്സ് ജോയ്