Saturday, May 22, 2010

മംഗലാപുരം വിമാനാപകടം ദുരന്തകഥ ഇതുവരെ.....

ദുബായ്‌ എയര്‍പോര്‍ട്ട് സമയം പുലര്‍ച്ചെ 1.10 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം 166 യാത്രക്കാരേയും വഹിച്ച്‌ റണ്‍വെ വിട്ടു. രാത്രി ഭക്ഷണം കഴിച്ച്‌ അല്‍പം സൊറ പറഞ്ഞും, ചിരിച്ചും ചിലര്‍ അല്‍പം മയക്കത്തിലേക്കും ചിലര്‍ ഗാഢനിദ്രയിലേക്കും അകപ്പെട്ടു. പുലര്‍ച്ചെ 6.30 മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള വനനിബിഢമായ കുന്നിന്‍ ചെരുവിനു മുകളില്‍ വിമാനം ലാന്റിംഗിന്‌ സജ്ജമായി. മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ വിമാനത്തിലുള്ളവരെല്ലാം കാല്‍മുഖം കഴുകി പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. പൊടുന്നനെ വിമാനത്തില്‍ നിന്നും അറിയിപ്പ്‌ വന്നു. ഗുഡ്‌മോണിംഗ,്‌ വിമാനം മംഗലാപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയാണ്‌. സീറ്റ്‌ ബെല്‍ട്ട്‌ മുറുക്കി എല്ലാ യാത്രക്കാരും റെഡിയായിരിക്കുക. പെട്ടെന്ന്‌ വിമാനത്തില്‍ നിന്നും എന്തോ പൊട്ടുന്ന ശബ്‌ദം കേട്ടു. ടയര്‍ പൊട്ടിയതാണൊ ? ബ്രേക്ക്‌ പൊട്ടിയതാണോ ? ആളുകള്‍ വിമാനത്തിനകത്തു നിന്നും പരസ്‌പരം ഒച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. പിന്നെ, കുട്ടികളുടെ നിലവിളി. തുടര്‍ന്ന്‌ മുതിര്‍ന്നവരുടേയും. അപ്പോഴേക്കും വിമാനം കാടുമൂടിയ കുന്നിന്‍ പ്രദേശത്ത്‌ വലിയ ശബ്‌ദത്തോടെ തട്ടി താഴെവീഴുകയായിരുന്നു. രക്ഷപ്പെട്ടവരുടെ ഗദ്‌ഗദ കണ്‌ഠത്തില്‍ നിന്നും വന്ന വാക്കുകളാണിവ.

പച്ചമരങ്ങള്‍ നിന്നു കത്തുകയാണ്‌. വിമാന അവശിഷ്‌ടങ്ങള്‍ക്കൊപ്പം കത്തി കരിഞ്ഞ ജഡങ്ങള്‍ തലങ്ങും വിലങ്ങും തെറിച്ചു വീണു. നിശേഷം കരിയാത്ത ഒരു ജഡവുമില്ല. ആരെയും തിരിച്ചറിയാന്‍ പറ്റാത്ത വിധം കരിഞ്ഞ്‌ പോയിരിക്കുന്നു 160 പേരുടെയും ശരീരം. വിമാനത്താവളത്തില്‍ നിന്നും ഉടനടി സന്ദേശം പലദിക്കിലായി പോയി. വിമാനത്താവളത്തില്‍ ഉറ്റവരേയും ഉടയവരേയും കാത്തു നില്‍ക്കുന്നവര്‍ വിളിപ്പാടകലെ നടന്ന സംഭവമറിയാതെ നടുങ്ങിയിരിക്കുകയാണ്‌. അവര്‍ക്കൊന്നറിയാം വിമാനത്തിന്‌ എന്തോ സംഭവിച്ചിട്ടുണ്ട്‌. മണിക്കൂറുകള്‍ക്കകം കാര്യങ്ങളുടെ നിജസ്ഥിതി പുറത്തു വന്നു. വന്ന ബസുകളിലും, കാറുകളിലും അവര്‍ അങ്ങോട്ടോടി. കാര്യങ്ങള്‍ കാണാനുള്ള ശേഷി അവര്‍ക്കുണ്ടായില്ല. കണ്ടവയെല്ലാം അവിശ്വസനീയം. എവിടെയും കരിഞ്ഞ മാംസത്തിന്റെ മണം മാത്രം. ഓരോരുത്തരായി തങ്ങളുടെ ഇഷ്‌ട മുഖങ്ങള്‍ തേടി നടന്നു. കണ്ടവര്‍ അടക്കാനാവാത്ത വേദനയോടെ നെഞ്ചുപൊട്ടി കരഞ്ഞു. കുരുന്നുകളുടെ പ്രാണനറ്റ ശരീരം. കാഴ്‌ച്ചകള്‍ കാണാന്‍ ആര്‍ക്കും മനസ്സു വരില്ല.

കനത്തമഴ കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സമായി. സുരക്ഷാ സേന സമീപത്തെ കാടു വളഞ്ഞ്‌ മതില്‍ തീര്‍ത്തു. ഉദുമയിലെ മാഹിന്‍, തളങ്കരയിലെ ഇബ്രാഹിം ഖലീല്‍, മേല്‍പ്പറമ്പിലെ ഹസൈന്‍, നെല്ലിക്കുന്നിലെ സിദ്ദിഖ്‌ തുടങ്ങി 160 ല്‍ 45 മലയാളികള്‍. ഇതില്‍ 25 പേര്‍ കാസര്‍കോട്ടുകാര്‍. വന്നവര്‍ വന്നവര്‍ മൊബൈല്‍ ഫോണിലും, ലാന്റ്‌ ഫോണിലും വിളിച്ച്‌ ബന്ധുമിത്രാധികളെ അറിയിക്കുകയാണ്‌. വിമാനം കത്തി ഉപ്പ പോയി, ഉമ്മ പോയി, മകന്‍ പോയി ചിലര്‍ക്കൊന്നും പറയാന്‍ കഴിയുന്നില്ല.

അങ്ങേ തലയ്‌ക്കില്‍ നിന്നും കൂട്ട നിലവിളി. കിട്ടിയ വാഹനം പിടിച്ച്‌ കേട്ടവര്‍ കേട്ടവര്‍ മംഗലാപുരത്തേക്ക്‌. ആളുകളുടെ വരവും അന്വേഷണങ്ങളും കോലാഹലമായപ്പോള്‍ ബജ്‌പെ എയര്‍പോര്‍ട്ട്‌ താത്‌കാലികമായി അടച്ചിട്ടു.

ഇത്രയും വേദനാജനകമായ ഒരു ദുരന്ത കാഴ്‌ച്ച കര്‍ണ്ണാടകക്കാരും മലയാളികളും കണ്ടിട്ടുണ്ടാവില്ല. ഈ ദുരന്തത്തില്‍ രക്ഷപ്പെട്ടവര്‍ ആറ്‌ പേര്‍. ആയുസിന്റെ ബലം കൊണ്ട്‌ ഇവര്‍ മംഗലാപുരം വെന്‍ലോക്ക്‌, എസ്‌.ഇ.എസ്‌ എന്നീ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ഇതില്‍ രണ്ട്‌ മലയാളികള്‍, ബാക്കി കര്‍ണ്ണാടകക്കാരും. സാബിറിന്‍, ഫാറൂഖ്‌, മുഹമ്മദ്‌ കുഞ്ഞി, റിജോയ്‌ പ്രതാപ്‌ ഡിസൂസ, കിഷോര്‍, പ്രദീപ്‌. ഇവരില്‍ മൂന്ന്‌ പേരുടെ നില അതീവ ഗുരുതരമാണ്‌. 137 മുതിര്‍ന്നവര്‍. 19 കുട്ടികള്‍. നാല്‌ കൈക്കുഞ്ഞുങ്ങള്‍. ആറ്‌ ജീവനക്കാരുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌.

മരിച്ചവരുടെ കുടുംബത്തിന്‌ രണ്ട്‌ ലക്ഷവും. അപകടത്തില്‍ പെട്ടവര്‍ക്ക്‌ 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കും. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫൂല്‍ പട്ടേല്‍ കേരള മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

വിമാനാപകടം സംബന്ധിച്ച കാരണങ്ങള്‍ വ്യോമയാന വകുപ്പ്‌ ഇനിയും പുറത്തു വിട്ടിട്ടില്ല. അപകട കഥ ഇപ്പോഴും ഊഹാപോഹങ്ങളിലാണ്‌. റണ്‍വേയിലെ തകരാറ്‌, വിമാനത്തിന്റെ ടയര്‍ പൊട്ടിയത്‌, ബ്രേക്ക്‌ അപകടം ഒന്നും തിരിച്ചറായാനാവാത്ത വിധം കാരണങ്ങള്‍ വ്യക്തമാക്കുന്നില്ല. അപകട കഥ അറിയണമെങ്കില്‍ ഇനിവിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ്‌ പരിശോധിക്കണം. ഇതിനായി കേന്ദ്ര വ്യോമയാന വകുപ്പ്‌ അന്വേഷണ സംഘം മംഗലാപുരത്തേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌.
courtesy:www.kasaragodvartha.com 

4 comments:

  1. കാസറഗോടിന്റെ കണ്ണീരിനു ഇന്ന് ഒരു വയസ്സ്..മംഗലാപുരം വിമാനപകടം നടന്നിട്ട് ഇന്നേക്ക് ഒരു വര്ഷം ..ഫയലുകള്‍ക്കിടയില്‍,ചുവന്ന നാടയില്‍ കുരുങ്ങിക്കിടക്കുന്ന നഷ്ടപരിഹാരം..ഉദ്യോഗസ്ഥ താപ്പാനകള്‍ എന്ന് കണ്ണ് തുറക്കും?..പ്രാര്‍ഥിക്കാം മരിച്ചവരുടെ ശാന്തിക്കായ്..

    ReplyDelete
  2. ചോരപ്പണത്തിന്നു വിലപേശുന്ന എയർ ഇന്ത്യ
    http://baijuvachanam.blogspot.com/2011/05/blog-post_4464.html

    ReplyDelete