Thursday, May 21, 2015

"ഒരു ലിഫ്റ്റ്‌ ദുരന്ത കഥ"

ഒരു വെള്ളിയാഴ്ച ദിവസം. ഉറങ്ങി എണീക്കാൻ കുറച്ച് സമയം വൈകി .
പള്ളീൽ പോവാൻ വേണ്ടി ഞാനും സുഹൃത്ത് വാസിലും പെട്ടെന്ന് കുളിച്ചു റെഡിയായി. രണ്ടാം നിലയിലെ ഫ്ലാറ്റിൽ നിന്നും പെട്ടെന്ന് ഓടി താഴത്തെ നിലയിലേക്ക് പോവാൻ ലിഫ്റ്റിൽ കേറി .

കുറച്ചു കഴിഞ്ഞതും ലിഫ്ടിനകത്തെ ലൈറ്റ് ഡിം .

രണ്ടു പേരും മുഖത്തോട് മുഖം നോക്കി പറഞ്ഞു "പടച്ചോനെ കറന്റ് പോയല്ലോ. പണികിട്ടീ "

ബിൽഡിംഗ്‌ വാച്ച്മാനെ വിളിക്കാനായി ഫോണ്‍ എടുത്തപ്പോ ഫോണിൽ "നോ സർവീസ്".

അപ്പോൾ വാസിൽ ഫോണിലെ ടോർച്ച് ഓണാക്കി ലിഫ്റ്റിൽ എഴുതി വെച്ച Instructions വായിക്കാൻ തുടങ്ങി.

"In case the power fails , the lift will automatically move to next floor ..............................." അങ്ങനെ അങ്ങനെ.

 ദേഷ്യം വന്ന വാസിൽ "പണ്ടാരം,ഇതിൽ അടുത്ത ഫ്ലോരിലേക്ക് പോവൂന്ന് എഴുതി വെച്ചിട്ടുണ്ടല്ലോ .പിന്നെന്താ പോവാത്തെ ?" എന്നും പറഞ്ഞു കൊണ്ട് ലിഫ്റ്റിന്റെ ഡോർ അവന്റെ സകല ശക്തിയും എടുത്ത് തുറക്കാൻ ശ്രമിച്ചു.

ഇത് കണ്ട ഞാൻ "ഡാ നീ ഭ്രാന്ത് കാണിക്കല്ലേ...നമ്മൾ ചിലപ്പോൾ രണ്ടു ഫ്ലോറിന്റെ നടുവിൽ ആവും. തുറന്നാൽ പണി കിട്ടും"

അപ്പോൾ വാസിൽ "അപ്പൊ പിന്നെന്താ ചെയ്യാ.പള്ളീൽ നിസ്കാരം തുടങ്ങീട്ടിണ്ടാവുമല്ലോ "

വാസിൽ ആ Instructions വീണ്ടും വായിക്കാൻ തുടങ്ങി .

 "...................if not keep pressing the alarm button "

എന്നിട്ട് എന്നോട് അലാറം അടിക്കാൻ പറഞ്ഞു.

ഞാൻ അലാറം അടിക്കാൻ തുടങ്ങി .

  "ചങ്ങായീ ഇങ്ങനെ അടിച്ചാൽ മതിയാവൂല്ല" എന്നും പറഞ്ഞ് വാസിൽ നിർത്താതെ അലാറം അടിക്കാൻ തുടങ്ങി.

അതിന്റെ ഇടയിൽ ഞാൻ ലിഫ്റ്റ്‌ ഡോർ തുറക്കാനുള്ള ബട്ടണ്‍ അമര്ത്തിയതും ലിഫ്റ്റിന്റെ ഡോർ അതാ തുറക്കുന്നു.

 "ഹാവൂ രക്ഷപ്പെട്ടല്ലോ"ന്നും പറഞ്ഞ് പുറത്തേക്കിറങ്ങി നോക്കിയപ്പോൾ ഞങ്ങൾ കേറിയാ അതെ ഫ്ലോർ.


ഗുണപാഠം: ലിഫ്റ്റിൽ കയറിയ ഉടനെ പോവേണ്ട ഫ്ലോറിന്റെ ബട്ടണ്‍ അമർത്താതിരുന്നാൽ ലിഫ്റ്റ്‌ എവ്ടെയും പോവൂല്ല.കുറച്ച് കഴിയുമ്പോൾ ലൈറ്റ് ഓഫാവും.പിന്നെ കറന്റു പോയതാന്നും പറഞ്ഞു വെപ്രാളപ്പെടാൻ നിന്നാൽ ഞങ്ങളെപ്പോലെ "പ്ലിങ്ങും".

Sunday, March 8, 2015

അമ്മായിയമ്മേടെ പാൽപ്പൊടി...

മസ്കറ്റിൽ ഞങ്ങളുടെ ഇടയിലുണ്ടാവരുള്ള ചെറിയ ചർച്ചകളെക്കുറിച്ച്   ഞാൻ "ഫീമന്റെ ഫ" എന്നൊരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.ആ ചര്ച്ചകളിലെ പ്രധാന കഥാപാത്രമാണ് Mr . ജിജോ .

ഇത് കുറച്ചു  മുമ്പ് നടന്ന സംഭവമാണ്.

ഒരു ദിവസം ഞങ്ങള്‍ വട്ടമേശ സമ്മേളനത്തില്‍ ആഗോള രാഷ്‌ട്രീയ  കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.അമേരിക്കയും തീവ്രവാദവും ഒക്കെയായിരുന്നു ചര്‍ച്ചാ വിഷയം. ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ പട്ടാളം പാകിസ്ഥാനില്‍ വെച്ച് പിടിച്ചു കൊന്നതിനെക്കുറിച്ചു കൂലങ്കഷമായ ചര്‍ച്ച നടക്കുന്നതിനിടയില്‍ നമ്മുടെ ജിജോയുടെ വക ചോദ്യം.

"അപ്പോള്‍ ലാദന്‍ അന്ന്  മരിച്ചില്ലായിരുന്നോ?"
"എന്ന്?"
"അന്ന് ആ സെപ്റ്റംബര്‍ 11 നു ലാദനല്ലേ വിമാനം പറത്തി വേള്‍ഡ് ട്രേഡ് സെന്റെറില്‍ ഇടിച്ചത്?.എന്നിട്ടും അയാള്‍ മരിച്ചില്ലേ?"


ഇതാണ് കക്ഷി......

തീര്‍ന്നില്ല.

നമ്മുടെ ജിജോ നാട്ടിലായിരുന്ന സമയം.പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ തേരാ പാരാ നടക്കുന്ന സമയം. ക്ലബ്ബില്‍ പോയി കാരംസ് കളിക്കുകയാണ് മൂപ്പരുടെ മെയിന്‍ പരിപാടി. ക്ലബ്ബിലേക്ക് കക്ഷിയുടെ വീട്ടില്‍ നിന്നും രണ്ടു സ്റ്റോപ്പിന്റെ ദൂരം ഉണ്ട്.ഒരു കള്ളി മുണ്ടും ടീ ഷര്‍ട്ടും ഇട്ടോണ്ട് കക്ഷി ബസ്സില്‍ കേറി ഡോറിന്റെ  അടുത്ത നിക്കുകയാ..കണ്ടക്ടര്‍ എത്തി..

"ടിക്കെറ്റ് എടുത്തോ?"
"ഇല്ല"

"എങ്ങൊട്ടേക്കാ?"
അപ്പോൾ ജിജോയുടെ മറുപടി
"ഞാൻ എന്നാത്തിനാ ടിക്കറ്റ് എടുക്കുന്നെ?.എന്നെ കണ്ടാല്‍ അറിഞ്ഞൂടെ ഞാന്‍ യാത്ര പോവാനോന്നും
വന്നതല്ലാന്ന്.ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങും "

അപ്പൊ കക്ഷിയെക്കുറിച്ച്  ഏകദേശം  ഐഡിയ കിട്ടിക്കാണുമല്ലോ... 

ഇനി നമ്മൾ കാര്യത്തിലേക്ക് കടക്കാം.

ഇപ്പോൾ ജിജോ കല്യാണം ഒക്കെ കഴിഞ്ഞു ഫാമിലിയായി മസ്കറ്റിൽ താമസിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മൂപ്പരുടെ ഭാര്യ നാട്ടിലേക്ക് പോവാൻ ടിക്കറ്റ്‌ എടുത്തു.ഭാര്യ മാത്രമേ പോവുന്നുള്ളൂ. ജിജോ നാട്ടിൽ വിളിച്ച അവന്റെ വീട്ടിലും ഭാര്യ വീട്ടില്മൊക്കെ എന്തേലും സാധനം കൊടുത്തയക്കണോ എന്നൊക്കെ അന്വേഷിച്ചു.ചെറിയൊരു ലിസ്റ്റ് തന്നെയുണ്ടാക്കി. അങ്ങനെ ഞങ്ങൾ എല്ലാരും കൂടി ലുലുവിൽ അവന്റെയും ഭാര്യയുടെയും കൂടെ സാധനങ്ങൾ വാങ്ങാൻ പോയി.ചോക്ലേറ്റുകളും മറ്റുമൊക്കെ അവൻ ട്രോളിയിലെക്ക് എടുത്ത് വെച്ച്.പിന്നെ നിഡോ  . അത് കഴിഞ്ഞ്  അവന്റെ ചോദ്യം..


"ഈ ഡ്രെസ്സൊക്കെ തൂക്കിയിടുന്ന ഹാങ്ങർ ഏതു  സെക്ഷനിൽ  കിട്ടും?"

ഞങ്ങൾ ചോദിച്ചു..
"ജിജോ..നാട്ടിലേക്ക് അതൊക്കെ എന്തിനാ കൊണ്ട് പോവുന്നത്?"


"അമ്മായിയമ്മ പറഞ്ഞിട്ടുണ്ട് കൊണ്ട് പോവാൻ" എന്ന് അവൻ.

അപ്പോൾ അവന്റെ ഭാര്യക്ക്  സംശയം" എന്റെ അമ്മ ഹാങ്ങർ കൊണ്ട് പോവാൻ പറഞ്ഞോ?"
"ആ പറഞ്ഞെടീ. ഹാങ്ങരും പിന്നെ
പാൽപ്പൊടിയും വേണോന്ന അമ്മ പറഞ്ഞത്"

അങ്ങനെ ജിജോ അത്രക്ക് ഉറപ്പിച്ചു പറഞ്ഞത് കൊണ്ട് നല്ല സ്റ്റൈൽ ഉള്ള വില കൂടിയ ഹാങ്ങർ തന്നെ ഞങ്ങൾ വാങ്ങിച്ചു.
പെട്ടിയൊക്കെ പായ്ക്ക് ചെയ്ത് ഭാര്യ നാട്ടിലേക്ക് പറന്നു.

നാട്ടിലെത്തിയ ഭാര്യ പെട്ടി തുറന്നു.അമ്മയുടെ കയ്യിൽ ആവശ്യപ്പെട്ട
പാൽപ്പൊടിയും ഹാങ്ങറും   കൊടുത്തു.
അപ്പോൾ അമ്മ..
"ഇതാർക്കാ  ഹാങ്ങർ?"
"അച്ചാച്ചൻ പറഞ്ഞല്ലോ അമ്മ പാൽപ്പൊടിയും  ഹാങ്ങറും  കൊണ്ട്  വരാൻ പറഞ്ഞിട്ടുണ്ടെന്നു"
അത് കേട്ടതും അമ്മ ചിരിയോടു ചിരി.കാര്യം അന്വേഷിച്ചപ്പോളാണ്  സംഗതി മനസ്സിലായത്..അമ്മ കൊണ്ട് വരൻ പറഞ്ഞത് "Anchor " കമ്പനീടെ പാൽപ്പൊടി   മാത്രം. 

നമ്മുടെ ജിജോ വാങ്ങിച്ചു കൊടുത്തോ..നിഡോ പാൽപ്പൊടിയും  പിന്നെ നല്ല കിടിലൻ ഡ്രസ്സ്‌ ഹാങ്ങരും..